M B Rajesh : പ്രശംസ പിടിച്ചുപറ്റി സഭയിൽ സ്പീക്കറുടെ റൂളിം​ഗ്

നിയമസഭയിൽ കെ കെ രമയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പീക്കർ എം ബി ​രാജേഷിന്റെ റൂളിം​ഗ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.യാതൊരു പക്ഷഭേദവുമില്ലാതെ ഇത്ര ശക്തമായി കാര്യങ്ങളവതരിപ്പിച്ച ബഹുമാന്യനായ സ്പീക്കര്‍ എം ബി രാജേഷിന് സമൂഹ മാധ്യമങ്ങളിലൂടെയും അഭിനന്ദന പ്രവാഹമാണ്.

കെ കെ രമയുമായി ബന്ധപ്പെട്ട് എം എം മണി എം എൽ എയുടെ പരാമർശം ശരിയായില്ലെന്ന് സ്പീക്കർ എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു. പരാമർശം അനുചിതവും അസ്വീകാര്യവുമാണെന്നും അനുചിതമായ പ്രയോഗം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കർ പറഞ്ഞു.ഇതോടെ എം എം മണി തന്റെ പരാമർശം പിൻവലിക്കുകയും ചെയ്തു. നവ മാധ്യമങ്ങളിലടക്കം ഈ വിഷയത്തിൽ വിമർശനമുണ്ടായതോടെ സ്പീക്കറെടുത്ത നിലപാട് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

എം ബി രാജേഷിൻറെ വാക്കുകൾ

സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്തതെന്ന് പൊതുവിൽ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അൺപാർലമെൻററി ആയ അത്തരം വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും ചില വാക്കുകൾ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെകാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്.

വാക്കുകളുടെ വേരും അർത്ഥവും അതിൻറെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അർത്ഥമാകണമെന്നില്ല. വാക്കുകൾ അതത് കാലത്തിൻറെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിൻറെ മൂല്യബോധത്തിന് വിരുഗദ്ധമായിരിക്കും. അതുകൊണ്ടാണ് നേരത്തെ സാർവത്രികമായി പ്രയോഗിച്ചിരുന്ന പഴഞ്ചൊല്ലുകൾ, തമാശകൾ, പ്രാദേശിക വായ്മൊഴികൾ എന്നിവ ഇന്ന് ഉപയോഗിച്ച് കൂടാത്തതുമാകുന്നത്.

മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകൾ, ചെയ്യുന്ന തൊഴിൽ, പരിമിതകൾ, കുടുംബ പശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകൾ, ജീവിതാവസ്തകൾ എന്നിവയെ മുൻനിർത്തിയുള്ള പരിഹാസ പരാമർശങ്ങൾ, ആണത്തഘോഷണങ്ങൾ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കുന്നത്.അവയെല്ലാം സാമൂഹിക വളർച്ചയ്ക്കും ജനാധിപത്യബോധത്തിൻറെ വികാസത്തിനും അനുസരിച്ച് ഉപേക്ഷിക്കപ്പേടേണ്ടതാണെന്ന അവബോധം സമൂഹത്തിലാകെ വളർന്നുവരുന്നുണ്ട്.

സ്ത്രീകൾ, ട്രാൻസ്ജെൻററുകൾ, അംഗപരിമിതിർ, പാർശ്വവത്കൃത ജനവിഭാഗങ്ങൾ എന്നിവരെക്കുറിച്ച് പരാമർശിക്കുമ്പോൾ പ്രത്യേകിച്ചും ഈ പരിഗണന പ്രധാനമാണ്. എന്നാൽ ജനപ്രതിനിധികളിൽ പലർക്കും ഈ മാറ്റം വേണ്ടത്ര മനസിലാക്കാനായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓ‍ഡിറ്റിങ്ങിന് ഇന്ന് വിധേയമാകുന്നുണ്ട് എന്നും എല്ലാവരും ഓർക്കേണ്ടതാണ്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തിൽ കാലത്തിൻറെ മാറ്റം ഉൾക്കൊള്ളാനാവണം. വാക്കുകൾ വിലക്കാനും നിരോധിക്കാനുമുളള ചെയറിൻറെ അധികാരം പ്രയോഗിച്ച് അടിച്ചേൽപ്പിക്കേണ്ടതാണ് ആ മാറ്റം എന്ന് കരുതുന്നില്ല.

സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാവുകയാണ് വേണ്ടത്. മുകളിൽ പറഞ്ഞ കാഴ്ചപ്പാടിൻറെ അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ മണിയുടെ പ്രസംഗത്തിൽ തെറ്റായ ഒരു ആശയം അന്തർലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിൻറെ അഭിപ്രായം.

അത് പുരോഗമനപരമായ മൂല്യബോധവുമായി ചേർന്ന് പോകുന്നതല്ല. ചെയർ നേരത്തേ വ്യക്തമാക്കിയത് പോലെ പ്രത്യക്ഷത്തിൽ അൺപാർലമെൻററിയായ പരാമർശങ്ങൾ ചെയർ നേരിട്ട് നീക്കം ചെയ്യുന്നതും അല്ലാത്തവ അംഗം സ്വമേധയാ പിൻവലിക്കുകയും ചെയ്യുക എന്നതുമാണ് നമ്മുടെ നടപടിക്രമം. ഏതാനും ദിവസം മുമ്പ് നമ്മുടെ സഭയിൽത്തന്നെ ശ്രീ. എം. വിൻസെൻറ് നടത്തിയ ഒരു ഉപമയെ സംബന്ധിച്ച് ശ്രീമതി കാനത്തിൽ ജമീല ക്രമപ്രശ്നം ഉന്നയിച്ചതിനെ തുടർന്ന് ശ്രീ. വിൻസെൻറ് സ്വയം അതു പിൻവലിച്ച അനുഭവമുണ്ട്. മണിയും ചെയറിൻറെ നിരീക്ഷണത്തിൻറെ അടിസ്ഥാനത്തിൽ അനുചിതമായ പ്രയോഗം പിൻവലിക്കുമെന്ന് ചെയർ പ്രതീക്ഷിക്കുന്നു.

സ്പീക്കറുടെ റൂളിംഗ് മാതൃകാപരമെന്ന് കെ.കെ രമയും പ്രതികരിച്ചു.ചരിത്രപരമായ റൂളിംഗ് ആയി കാണുന്നു. സർക്കാർ ആ നിലപാടിലേക്ക് എത്തിയത് സ്വാഗതാർഹം. പരാമർശം പിൻവലിച്ച എംഎം മണിയുടെ നിലപാടിലും സന്തോഷം. റൂളിംഗ് വളരെ കൃത്യമാണ്. പുരോഗമനപരമായ ഒരു രാഷ്ട്രീയ പ്രസ്താവനയായി സ്പീക്കറുടെ റൂളിംഗിനെ കാണുന്നൂവെന്നും കെ.കെ രമ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News