അങ്ങനെ നിങ്ങള്‍ ഇപ്പോള്‍ അടുത്തിരിക്കണ്ട, അല്ല പിന്നെ…. ഇതൊക്കെ കണ്ടാല്‍ സദാചാര വാദികളായ ഈ ഞങ്ങളൊക്കെ എങ്ങ മനസമാധാനത്തോടെ കിടന്നുറങ്ങും… ഒന്നും വേണ്ട, നീളമുള്ള ബെഞ്ചുള്ളപ്പോഴാല്ലേ ആണിനും പെണ്ണിനും ഇങ്ങനെ ഒരുമിച്ച് ഇരിക്കാന്‍ പറ്റുള്ളൂ… ഒന്നും നോക്കണ്ട, ബെഞ്ച് വെട്ടിപ്പൊളിക്കാം…. എന്താ സംഭവമെന്നല്ലേ പറഞ്ഞു തരാം…
തിരുവനന്തപുരം സി ഇ ടി കോളേജിന് സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബെഞ്ച് വെട്ടി പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി. ഈ പ്രവര്‍ത്തി ചെയ്തവര്‍ക്ക് മാസ് മറുപടി നല്‍കി കോളേജിലെ വിദ്യാര്‍ത്ഥികള്‍.
ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ സദാചാര ഗുണ്ടകൾക്ക് മറുപടി നൽകിയത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാലോല്ലേ’. വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുകയാണ്. നിരവധി പേരാണ് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയർന്നു.
ഇതിനിടെയാണ് ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാര്‍ഥികൾ രംഗത്തെത്തിയത്. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
നല്ല രസമുള്ള ഒരു ഫോട്ടോ തിരുവനന്തപുരം സി ഇ ടിയാണ്.
കോളേജിനടുത്തുള്ള ബെഞ്ചില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരിക്കുന്നത് കണ്ട് നാട്ടുകാര്‍ക്ക് ചെറിയ ഒരു കണ്ണുകടി.ചെറുതൊന്നുമല്ല.
ആ ബെഞ്ച് മൊത്തം വെട്ടി പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന കോലത്തിലാക്കി. നശിച്ച പിള്ളേര്‍ ഇങ്ങനെ റെസ്‌പോണ്ട് ചെയ്തു
സദാചാര ചേട്ടന്മാര്‍ ഉറക്കമില്ലാതെ തെരുവുകളിലൂടെ അലയുന്നു എന്നാണ് കേട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here