വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നും പാര്‍ട്ടി നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണെന്നുമുള്ള മുസ്ലിം ലീഗിന്‍റെ അവകാശവാദം പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരം സൃഷ്ടിച്ച ജാള്യം മറച്ചുപിടിക്കാനുള്ള വിഫല ശ്രമമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
വഖഫ് നിയമ ഭേദഗതി സഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന മുസ്ലിം ലീഗ്, പിന്നീട് വിഷയം ആളിക്കത്തിച്ച് സമുദായ വികാരം ഉണര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം അമ്പേ പരാജയപ്പെടുകയാണുണ്ടായത്.
സമസ്ത നേതാക്കളായ ജിഫ്രിമുത്തുക്കോയ തങ്ങളും കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാരും ഈ വിഷയത്തില്‍ സ്വീകരിച്ച പ്രായോഗികവും നിഷ്പക്ഷവുമായ നിലപാട്, പള്ളിക്കകത്ത് പോലും സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്താനുള്ള ലീഗ് ശ്രമം പരാജയപ്പെടുത്തി. മുസ്ലിം മത-സാംസ്കാരിക നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് സത്യസന്ധമായി പാലിച്ചത് ഇടതുസര്‍ക്കാരിന്‍റെ തത്ത്വാധിഷ്ഠിത നിലപാടാണ് എടുത്തുകാട്ടുന്നത്.
ഈ വിഷയത്തില്‍ ബന്ധപ്പെട്ട വിഭാഗത്തിന് ആശങ്കയുണ്ടെങ്കില്‍ അത് ദൂരീകരിക്കണമെന്നും അതേസമയം വിഷയം വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കരുതെന്നുമുള്ള ഐ.എന്‍.എല്ലിന്‍റെ ഉറച്ച നിലപാട് ഉത്തരവാദപ്പെട്ട വേദികളിലെല്ലാം ആവര്‍ത്തിച്ചതാണ്.
വഖഫ് നിയമനങ്ങള്‍ കുത്തകയാക്കിവെച്ച ലീഗിന്‍റെ ഇത$പര്യന്ത രീതി തുടരാന്‍ അനുവദിക്കരുതെന്നും ദേവസ്വം ബോര്‍ഡിലേത് പോലെ സ്വന്തമായി ഒരു നിയമന സംവിധാനമാണ് വഖഫ് ബോര്‍ഡിന് വേണ്ടതെന്നും ഐ.എന്‍.എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here