Youth Congress; തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. രാജധാനി എക്‌സ്പ്രസ്, ചെന്നെ മെയില്‍ എന്നിവ തടഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് സമരം നടന്നത്.

റെയില്‍വേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. പ്രതിഷേധം തുടരുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ മര്യാദകളേയും നിയമവ്യവസ്ഥയേയും ആര്‍എസ്എസ് കളിപ്പാട്ടമാക്കിയതിന്റെ തെളിവാണ് ഇന്ന് രാജ്യത്ത് കാണുന്നതെന്ന് ഷാഫി പറഞ്ഞു. ഒരു രൂപയുടെ സാമ്പത്തിക ഇടപാടുപോലുമില്ലാത്ത കേസിലാണ് ഇ.ഡിയുടെ ചോദ്യംചെയ്യല്‍ നാടകം. കോണ്‍ഗ്രസിനോടുള്ള പകയാണ് ഇതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു.

ബിജെപിയുടെ നേതാക്കളുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ ഇ.ഡിക്ക് ചോദ്യംചെയ്യലും അറസ്റ്റും ഒന്നും തന്നെയില്ല. കോണ്‍ഗ്രസ് അല്ലാതെ മറ്റേതൊരു കക്ഷിയുമായി ബന്ധപ്പെട്ട കേസാണെങ്കിലും ഇതാണ് നിലപാടെന്ന് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡി ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്നും ഷാഫി പറഞ്ഞു. ബിജെപിയും ആര്‍എസ്എസും ഇ.ഡിയും ഇപ്പോള്‍ തൊട്ടിരിക്കുന്നത് തീക്കൊള്ളിയിലാണെന്നും അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരം മൂലം ഒരു ട്രയിനിന്റെയും സമയക്രമത്തില്‍ മാറ്റമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. സമരം ചെയ്തവർക്കെതിരേ റെയില്‍വേ നിയമപ്രകാരം കേസെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here