രാജ്യത്തെ വിവിധ കോടതികളിലായി തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കേസുകളാണെന്ന് രാജ്യസഭയിൽ കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു (kiran rijiju) രേഖാമൂലം മറുപടി നൽകി.
എ എ റഹിം (AA Rahim MP) എംപിയുടെ ചോദ്യത്തിന് ലഭിച്ച ഈ മറുപടിയിൽ സുപ്രീം കോടതിയിൽ മാത്രം 72,062 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് നിയമ നീതിന്യായ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 59,45,709 കേസുകളും ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി 4,19,79,353 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്.
ന്യാധിപന്മാരുടെ നിയമനത്തിലും വലിയ കെടുകാര്യസ്ഥത നിലനിൽക്കുകയാണ് എന്ന് വ്യക്തമാക്കുന്ന മറുപടിയാണ് മന്ത്രി നൽകിയത്.സുപ്രീം കോടതിയിൽ 2 ജഡ്ജിമാരുടെ ഒഴിവുകളും, എല്ലാ ഹൈക്കോടതികളിലുമായി 386 ഒഴിവുകളും, രാജ്യത്തുടനീളമുള്ള ജില്ല കോടതികളിലും മറ്റ് കീഴ്‌ക്കോടതികളിലുമായി 5343 ഒഴിവുകളും നിലവിലുണ്ടെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവുമധികം ന്യായധിപന്മാരുടെ ഒഴിവ് നിലവിലുള്ളത്.
69 ഒഴിവുകളാണ് അലഹബാദ് ഹൈക്കോടതിയിൽ നികത്താൻ ബാക്കി ഉള്ളത്.തൊട്ട് പിന്നിൽ പഞ്ചാബ്-ഹരിയാന,ബോംബൈ ഹൈക്കോടതികളിലായി 39 വീതം ന്യായാധിപന്മാരുടെ ഒഴിവുകൾ നിലനിൽക്കുന്നു.
നീതി നിർവഹണം എത്ര മാത്രം ഇഴഞ്ഞു നീങ്ങുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.കേസുകൾ അനിയന്ത്രിതമായി കെട്ടിക്കിടക്കുന്നത് ഒട്ടും ആശാവഹമല്ല.വൈകി എത്തുന്ന നീതി,നീതി നിഷേധത്തിന് തുല്യമാണ്.വേഗത്തിലുള്ള നീതി നിർവഹണം സർക്കാർ ഉറപ്പാക്കണം.
കേസുകൾ കെട്ടിക്കിടക്കുന്ന ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.രാജ്യത്തെ കോടതികളിലെ എല്ലാ തലങ്ങളിലുമുള്ള ഒഴിവുകൾ അടിയന്തരമായി നികത്തണം എന്ന് എ എ റഹിം എംപി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here