തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഒടുവിൽ കുടുംബം ഏറ്റുവാങ്ങി സംസ്‌കരിച്ചു. മദ്രാസ് ഹൈക്കോടതിയുടെ അന്ത്യശാസനയെ തുടര്‍ന്നാണു പെൺകുട്ടിയുടെ മരണത്തിനു പത്ത് ദിവസങ്ങൾക്കു ശേഷം മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയാറായത്. പെൺകുട്ടിയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നെങ്കിലും മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം.
ഇന്ന് രാവിലെ 6.50 നാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറിയത്. ശനിയാഴ്ച രാവിലെ ഏഴിനു മുൻപ് മൃതദേഹം ഏറ്റെടുക്കാനും വൈകുന്നേരം ആറിന് മുൻപ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാനും മദ്രാസ് ഹൈക്കോടതി പെൺകുട്ടിയുടെ ബന്ധുക്കളോട് നിർദേശിച്ചിരുന്നു. സംസ്കാര ചടങ്ങുകൾ നടന്ന പെൺകുട്ടിയുടെ സ്വദേശമായ കടലൂർ ജില്ലയിലെ പെരിയനെസലൂരിൽ വൻപൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ 200 പൊലീസുകാരെയാണ് വീട്ടിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയവരെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിച്ചത്.
കള്ളക്കുറിച്ചി ചിന്നസേലം ഇന്റർനാഷനൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെ ജൂലൈ 13 ന് രാവിലെ ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു എന്നാണു സ്കൂൾ അധികൃതർ അറിയിച്ചത്. മരണത്തിനു മുൻപു പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങി. വിദ്യാർഥിനി എഴുതിയതെന്നു പറയപ്പെടുന്ന ആത്മഹത്യക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വിട്ടയച്ചതോടെ ജൂലൈ 17 ന് പ്രക്ഷോഭം ശക്തമായി.
കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കുടുംബം തുടങ്ങിയ സമരം കലാപമായി മാറുകയായിരുന്നു. സ്കൂള്‍ തകര്‍ത്ത ജനക്കൂട്ടം 50 ല്‍ അധികം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.സ്കൂള്‍ ആക്രമിച്ചതടക്കമുള്ള കേസുകളില്‍ അറസ്റ്റ് തുടരുകയാണ്.400 അധികം പേര്‍ ഇതിനകം പിടിയിലായി. പെണ്‍കുട്ടിയുടെ മരണത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം സ്കൂളിലെത്തി ഡമ്മി പരിശോധനയടക്കം നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here