അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ് യുവതി; സ്വാന്തനമേകി അധ്യാപിക യാത്ര ചെയ്തത് നൂറിലേറെ കിലോമീറ്റര്‍|Social Media

(Bus)ബസിലിരുന്ന് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ യുവതിക്ക് കരുതലായി നൂറിലേറെ കിലോമീറ്റര്‍ ഒപ്പം സഞ്ചരിച്ച് അധ്യാപിക(Teacher). വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് കഴിഞ്ഞ ദിവസം അപരിചിതയായ യുവതിക്ക് സ്വാന്തനമായി മാറിയത്. അച്ഛന്റെ വിയോഗ വാര്‍ത്തയില്‍ ദുഃഖം താങ്ങാനാകാതെ ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയെ സമാധാനിപ്പിച്ച് വീടുവരെ ഒപ്പം പോയ ശേഷമാണ് അശ്വതി ടീച്ചര്‍ മടങ്ങിയത്.

കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ ഗുരുവായൂരില്‍നിന്ന് ബസില്‍ കയറുകയായിരുന്നു. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം ഇവര്‍ കാര്യമാക്കിയില്ല. അതേസമയം ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ യുവതിയുടെ കരച്ചില്‍ ഉയര്‍ന്നതോടെ അധ്യാപകര്‍ യുവതിക്കരികിലെത്തി.

എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ യുവതി അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. യുവതിയുടെ ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോള്‍ത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാരുടെ മനസ്സ് അനുവദിച്ചില്ല. അധ്യാപികമാര്‍ ഇരുവരും ചേര്‍ന്ന് ആലോചിക്കുകയും ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിക്കുകയും ചെയ്തു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം യാത്ര തുടര്‍ന്നു.

പരസ്പരം പരിചയമില്ലാത്ത,ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകര്‍ന്ന് ആ അധ്യാപികയും യാത്ര തുടര്‍ന്നു. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് അശ്വതി എന്ന അധ്യാപിക മടങ്ങിയത്. വൈകുന്നേരത്തോടെയാണ് അശ്വതി നാട്ടില്‍ തിരിച്ചെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News