ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിർമാണ തൊഴിലാളികളെ കാണാതായ സംഭവം; 7 പേരെ കണ്ടെത്തി

ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് കാണാതായ 19 റോഡ് നിര്‍മാണത്തൊഴിലാളികളില്‍ ഏഴ് പേരെ ഇന്ത്യന്‍ വ്യോമസേന കണ്ടെത്തി. അസമില്‍ നിന്നുള്ള തൊഴിലാളികളെ അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള കുരുംഗ് കുമേയിലെ നിന്നാണ് കാണാതായത്. ദാമിന്‍ സര്‍ക്കിളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡ് നിര്‍മാണസൈറ്റില്‍ നിന്ന് കാണാതായ സംഘത്തിലെ ഏഴ് പേരെ വെള്ളിയാഴ്ചയാണ് സേന കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബക്രീദിന് അസമിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യം കരാറുകാരന്‍ നിരാകരിച്ചതോടെ മൂന്ന് സംഘമായി തിരിഞ്ഞ തൊഴിലാളികള്‍ ജൂലായ് അഞ്ചിന് പലവഴികളിലേക്ക് ഓടി പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. കണ്ടെത്തിയ തൊഴിലാളികള്‍ അവശനിലയിലായിരുന്നു. പലര്‍ക്കും സംസാരിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല.

തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിച്ചതായും അവര്‍ക്കാവശ്യമായ വൈദ്യസഹായമുള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായും ഉന്നത പൊലീസുദ്യോഗസ്ഥന്‍ അറിയിച്ചു. കാണാതായ തൊഴിലാളികളില്‍ ഒരാളെ ഫുറാക് നദിയില്‍ മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൊഴിലാളികളെ കാണാതായതായി ജൂലായ് 13ന് പരാതി ലഭിച്ചതായും മലനിരകളും നിബിഡവനവും നിറഞ്ഞ മേഖലയായതിനാല്‍ അന്വേഷണത്തിന് കാലതാമസം വന്നതായും പൊലീസ് വക്താവ് വ്യക്തമാക്കി. നിയന്ത്രണരേഖയുടെ സമീപത്തുള്ള അതിര്‍ത്തിഗ്രാമങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രധാനറോഡിന്റെ നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. അസമില്‍ നിന്ന് നിര്‍ബന്ധിതമായി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാരനെതിരെ കേസെടുത്തതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News