Monkeypox : ദില്ലിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു

രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു (Monkeypox ) (Delhi).മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാൻ കാരണമായിട്ടുണ്ട്.

ഇന്ത്യയിൽ ഇതുവരെ മങ്കിപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ,മലപ്പുറം സ്വദേശികൾക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്.

കേരളത്തിന് പുറത്തും രോഗബാധ റിപ്പോർട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാൾ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചേക്കും.

മങ്കി പോക്സ് (monkeypox) വ്യാപനത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ (Global Health Emergency) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം.

75 രാജ്യങ്ങളിലായി 16,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് അറിയിച്ചു.1950കളുടെ പകുതിയിൽ ആഫ്രിക്കയിൽ പടർന്നുപിടിച്ച മങ്കിപോക്സ് ദേശകാലാന്തര യാത്രകൾ നടത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിരിക്കുകയാണ്.

കൊവിഡ് തീർത്ത ഭയാശങ്കകൾ മറികടന്നുകൊണ്ടിരിക്കുന്ന മാനവരാശി മറ്റൊരു രോഗത്തിന് മുന്നിൽ വിറങ്ങലിക്കുകയാണ്. ഈ ഘട്ടത്തിലാണ് ലോകാരോഗ്യസംഘടനയുടെ സുപ്രധാന ഇടപെടൽ.

കൊവിഡ് ജാഗ്രതയുടെയും പോളിയോ നിർമാർജനത്തിൻറെയും ലക്ഷ്യങ്ങൾ ആരോഗ്യസമൂഹത്തിന് മുന്നിൽ നിലനിൽക്കുകയാണ്. ശരിയായ ഇടപെടലിലൂടെ പുതിയ രോഗത്തെയും ചെറുക്കാനാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസിൻറെ നിർദേശം. മെയ് 22ന് ബ്രിട്ടനിൽ ആരംഭിച്ച ഔട്ബ്രേക്ക് 75 രാജ്യങ്ങളിലെ 16,000 കേസുകളായി വർധിച്ചു. അഞ്ച് പേർ രോഗബാധിതരായി മരിച്ചു. രോഗപ്രസരണത്തിൻറെ പുതിയ മാർഗങ്ങൾ ഇനിയും അജ്ഞാതമാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ രോഗം ഇപ്പോ‍ഴും അപകടകാരിയായി തുടരുകയാണ്. മറ്റ് ഭൂഖണ്ഡങ്ങളിൽ ആപച്ഛങ്ക കുറയുന്നുണ്ടെങ്കിലും ജാഗ്രത തുടരേണ്ട കാലം. അന്തർദേശീയ യാത്രകൾ കുറയ്ക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെയും ഉപദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here