എ കെ ജി സെൻറർ ആക്രമണ കേസിൽ നിർണ്ണായക തെളിവ് പുറത്ത്. അക്രമി എത്തിയത് ചുവപ്പ് കളര്‍ ഡിയോയിൽ എന്നായിരുന്നു പോലീസിന്‍റെ ആദ്യ നിഗമനം . എന്നാല്‍ സിസിടിവി വലുതാക്കി കാണിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്രമിയുടെ വാഹനത്തിന്‍റെ കളര്‍ ചാരകളര്‍ മെറ്റാലിക്ക് ഡിയോ സ്കൂട്ടര്‍ എന്നാണ് പോലീസ് മനസിലാക്കുന്നത്.
ചാരകളര്‍ ഡിയോ സ്കൂട്ടര്‍ കണ്ടെത്താന്‍ 1000 ത്തിൽ അധികം വാഹനങ്ങളുടെ പരിശോധന പോലീസ് നടത്തി കഴിഞ്ഞു. സാക്ഷിയായ യുവാവിനെ അടക്കം 100 ൽ അധികം ആളുകളില്‍ നിന്ന് മൊഴി എടുത്തു . എകെജി സെന്‍റര്‍, കുന്നുകുഴി, ലോകോളേജ്, മെഡിക്കല്‍ കോളേജ് എന്നീ നാല് സ്ഥലങ്ങളിലൂടെ ജൂണ്‍ 30 ന് രാത്രി 10.30 നും 11.45 നും ഇടയിലൂടെ കടന്ന് പോയ വാട്ടസ്അപ്പ് ചാറ്റ്, എസ് എം എസ്, ഇന്‍റര്‍നെറ്റ് കോള്‍, ടെലിഫോൺ കോള്‍ എന്നീവ പോലീസ് ശേഖരിച്ചു.
7000 ത്തിൽ അധികം നമ്പരുകളുടെ പരിശോധനയാണ് ഇത്തരത്തില്‍ പോലീസ് നടത്തിയത്. എകെജി സെന്‍ററിന് സമീപത്ത് ഉളള 70 ത്തിൽ അധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വലുതായി കാണിക്കുന്ന സാങ്കേതിക വിദ്യ കൈവശം ഉളള ആന്ദ്ര, തമിഴ്നാട്, കര്‍ണ്ണാടക പോലീസുകളുടെ സഹായം ആദ്യം തേടി. പിന്നാലെ ദൃശ്യങ്ങളുടെ വ്യക്തതക്കായി ബ്രിട്ടീഷ് പോലീസിന്‍റെ അടക്കം അനൗദ്യോഗിക സഹായം തേടി, രാജ്യത്തെ എണ്ണം പറഞ്ഞ സൈബര്‍ ഫോറന്‍സിക്ക് വിദഗ്ദരുടെ സഹായം കേസിന് വേണ്ടി ഉപയോഗപ്പെടുത്തി.
സ്ഫോടക വസ്തു വിതരണം ചെയ്യുന്ന ആളുകളെ ചുറ്റി പറ്റി അന്വേഷണം നടത്തി സമാനകുറ്റകൃത്യത്തില്‍ മുന്‍പ് ഉള്‍പ്പെട്ട പ്രതികളെയും, മയക്കുമരുന്ന് കേസിലെ പ്രതികളെയും ചോദ്യം ചെയ്തു . ക്രമസമാധാനപാലന ചുമതലയുളള എഡിജിപി വിജയ് സാഖറെ നേരിട്ട് കേസിന് മേല്‍നോട്ടം വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നേരിട്ടുളള നിയന്ത്രണത്തില്‍ ഒരു ഡെപ്യൂട്ടി കമ്മീഷണര്‍ നേതൃത്വം നല്‍തി, സിറ്റി ക്രൈം അസിസ്റ്റന്‍റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ സംഘത്തില്‍ 4 അസിസ്റ്റന്‍റ് കമ്മീഷണര്‍ , നാല് സര്‍ക്കിള്‍ ഇന്‍സ്പെക്ടറമാര്‍, 24 എസ്ഐമാര്‍, 200 അധികം പോലീസ് ഓഫീസർമാർ ഉണ്ടായിരുന്നു . എന്നാല്‍ തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഒന്നേകാല്‍ ലക്ഷത്തിലധികം ചാറ്റുകളുടെ വിശദാംശങ്ങള്‍ ഇനിയും വേര്‍തിരിക്കണം .സംഭവ ദിവസത്തിന് 10 ദിവസം മുന്‍പ് എകെജി സെന്‍റര്‍ പരിസരത്ത് കൂടി കടന്ന് പോയ എല്ലാ ടെലഫോണ്‍ വിളികളും വേര്‍തിരിക്കണം .നിരവധി സ്ഥാപനങ്ങള്‍ ഉളള സ്ഥലമായതിനാല്‍ ടെലഫോണ്‍ വിളികള്‍ മാത്രം ആറ് ലക്ഷത്തിലധികം ഉണ്ടൊവാന്‍ സാധ്യതയെന്നാണ് പോലീസ് നിഗമനം. ഇതടക്കമുളള വിവരങ്ങളാണ് ഇനി ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനുളളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here