ഇന്ന് മലയാളത്തിന്റെ ആക്ഷൻ ഹീറോ ജയന്റെ(jayan) എൺപത്തിമൂന്നാം ജന്മദിനം(birthday). ഒരു തലമുറയെ ആവേശം കൊള്ളിച്ച ജയൻ ഇന്നും പുതിയ തലമുറയുടേയും ഹരമാണ്. ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയാണ് ജയൻ. മലയാളികളുള്ളിടത്തോളം കാലം മാഞ്ഞു പോകാതെ, മറന്നു പോകാതെ, ഓർക്കുമ്പോഴൊക്കെയും ആവേശം കൊള്ളിക്കുന്ന വെടിച്ചില്ല് ഡയലോഗിന്റേയും ബെൽ ബോട്ടം പാന്റിന്റേയും പേര് കൂടിയാകുന്നു ജയൻ.
മരിച്ചിട്ടും ചിലപ്പോഴെങ്കിലും മലയാളികൾ വിവാദങ്ങളുടെ മഴയത്ത് നിർത്തിയ ജയന്റെ ജന്മദിനമാണിന്ന്. ജീവിച്ചിരുന്നെങ്കിൽ എൺപത്തിമൂന്നാം പിറന്നാളുണേണ്ട ദിവസം. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു തലമുറയെ ഇത്രയേറെ ഹരം കൊള്ളിച്ച മറ്റൊരു നടൻ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
പിന്നീട് വന്ന തലമുറകളിലും തന്റെ പ്രഭാവത്തിന്റെ സ്വാധീനം ചെലുത്താനും ജയന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ആക്ഷൻ ഹീറോ എന്ന റെക്കോർഡ് ഇന്നും ചരിത്രമാണ്. അത് തിരുത്താൻ ഇനിയും ഒരാൾ വെള്ളിത്തിരയിലെത്തിയിട്ടില്ല എന്നത് തന്നെയാണ് ലൈം ലൈറ്റിൽ നിന്നും മറഞ്ഞ് ഓർമ്മയിൽ വിസ്മരിക്കപ്പെടുന്നവരുടെ ലിസ്റ്റിലേക്ക് ജയൻ ഉൾപ്പെടാത്തത്.
ചിലപ്പോഴെങ്കിലും അനുകരിച്ച് വികലമാക്കാറുണ്ടെങ്കിലും ജയനെ ഇന്നും ഓർമ്മിപ്പിക്കുന്നതിൽ അനുകരണ കലാകാരന്മാരോട് നന്ദി പറയാതിരിക്കാൻ വയ്യ. 1970 കളുടെ അവസാനത്തിലാണ് ജയൻ നാവിക സൈനിക ക്യാംപിൽ നിന്നും വെള്ളിത്തിരയിലെത്തുന്നത്.
120 ൽ അധികം മലയാള സിനിമയിൽ അഭിനയിച്ച് യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും സംസാര ശൈലിയിലും മറക്കാനാവത്ത തരംഗം സൃഷ്ടിച്ച അഭിനേതാവായി കൃഷ്ണൻ നായരെന്ന ജയൻ മാറി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ നാൽപ്പത്തൊന്നാം വയസ്സിലാണ് ഇന്നും ദുരൂഹമായി തുടരുന്ന അദ്ദേഹത്തിന്റെ മരണം.
പൗരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ഒരു തലമുറയെ ത്രസിപ്പിക്കുന്ന ഓർമ്മകൾ എന്നും മലയാളിയുടെ സ്മൃതി പഥത്തിൽ ഭദ്രമായിരിക്കട്ടെ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here