രാജ്ഘട്ടിലെ ഗാന്ധി സ്മൃതയില്‍ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിനായി ദ്രൗപദി മുര്‍മു (Draupadi Murmu)പുറപ്പെട്ടത്. സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രപതി ഭവന്‍റെ മുറ്റത്ത് ദ്രൗപതി മുര്‍മുവിന് ഗാര്‍ഡ് ഓണര്‍ നല്‍കി. പതിനൊന്ന് മണിക്ക് രാഷ്ട്രപതിയുടെ ഓഫീസിലെത്തി രാംനാഥ് കോവിന്ദില്‍ നിന്ന് ചുമതല ഏറ്റുവാങ്ങി.
രാജ്ഘട്ടിലെ പുല്‍ത്തകിടിയൂടെ നടന്ന് ഗാന്ധിയുടെ സ്മൃതിയില്‍ പൂക്കളര്‍പ്പിച്ച് രാവിലെ ഒമ്പതര മണിയോടെ രാഷ്ട്രപതി ഭവന്‍റെ മുറ്റത്തേക്ക് ദ്രൗപദി മുര്‍മുവിന്‍റെ വാഹനം എത്തി. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബാംഗങ്ങളും പൂക്കള്‍ നല്‍കി ദ്രൗപദി മുര്‍മുവിനെ സ്വീകരിച്ചു. പത്ത് മണിയോടെ രാംനാഥ് കോവിന്ദിനാപ്പം രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനമായ മേഴ്സിഡസ് പുള്‍മാന്‍ ഗാര്‍ഡില്‍ പാര്‍ലമെന്‍റിലേക്ക്. കുതിരപ്പട്ടാളത്തിന്‍റെ അകമ്പടിയോടെ റെയ്സിനാ കുന്നില്‍ നിന്ന് പുറപ്പെട്ട വാഹനം പത്തേപത്തോടെ പാര്‍ലമെന്‍റ് കവാടത്തില്‍ എത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കര്‍ ഓംബിര്‍ള, ചീഫ് ജസ്റ്റിസ് എന്‍.വി.രമണ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
10.15 നായിരുന്നു ചരിത്ര പ്രസിദ്ധമായ സെന്‍ട്രല്‍ ഹാളിലെ ചടങ്ങ്. ചീഫ് ജസ്റ്റിസ് എന്‍.വി.മരണ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയുടെ കസേരയിലേക്ക് രാംനാഥ് കോവിന്ദ് ആനയിച്ചു. പിന്നീട് ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയ എല്ലാ നേതാക്കളെയും പ്രമുഖ വ്യക്തികളെയും രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിവാദ്യം ചെയ്തു. പാര്‍ലമെന്‍റ് കവാടത്തില്‍ ആദ്യ സല്യൂട്ട് സ്വീകരിച്ചു.
അശ്വാരൂഢ സേനയുടെ അകമ്പടിയോടെ പാര്‍ലമെന്‍റില്‍ നിന്ന് തിരിച്ചെത്തിയ ദ്രൗപദി മുര്മുവിന് രാഷ്ട്രപതി ഭവന്‍റെ മുറ്റത്ത് കുതിരപ്പട്ടാളം ഗാര്‍ഡ് ഓഫ് ഓണര്‍ നലകി. പതിനൊന്ന് മണിയോടെ രാഷ്ട്രപതി ഭവനിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഷ്ട്രപതി ഭവനില്‍ യാത്രയയപ്പ് നല്‍കി. ജന്‍പഥ് റോഡിലെ 12-ാനമ്പര്‍ ബംഗ്ളാവിലാകും ഇനി രാംനാഥ് കോവിന്ദിന്‍റെ താമസം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here