M B Rajesh : ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലജാന്ദ്രോ സിമൻകാസ് മാരിനുമായി ചർച്ച നടത്തി സ്പീക്കർ എം ബി രാജേഷ്

ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ശ്രീ. അലജാന്ദ്രോ സിമൻകാസ് മാരിനുമായി ബഹു. സ്പീക്കർ ശ്രീ. എം ബി രാജേഷ് സംഭാഷണം നടത്തി.
സ്പീക്കറുടെ ചേമ്പറിലെത്തിയ ക്യൂബൻ അംബാസഡറെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ, ശ്രീ. രമേശ് ചെന്നിത്തല, മുൻ സ്പീക്കർ ശ്രീ. എം. വിജയകുമാർ, മുൻ എംപി ശ്രീ. പി. കെ. ബിജു, സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ഓഫീസർ ശ്രീ. വേണു രാജാമണി എന്നിവരും പരിപാടിയിൽ പങ്കെടുത്തു .

പല കാര്യങ്ങളിലും ക്യൂബയും കേരളവും തമ്മിലുള്ള സമാനതകൾ സംഭാഷണത്തിൽ കടന്നുവന്നു. ക്യൂബൻ വിപ്ലവം, ഫിദൽ കാസ്ട്രോ, ചെ ഗുവേര തുടങ്ങിയ വിപ്ലവകാരികളായ നേതാക്കളുടെ സവിശേഷതകളും സംഭാവനകളും പരാമർശമായി. ക്യൂബൻ സന്ദർശനത്തിനിടയിൽ ഫിദലിന്റെ അഞ്ച് മണിക്കൂർ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് സ്പീക്കർ അനുസ്മരിച്ചു. കൂട്ടത്തിൽ ലാറ്റിനമേരിക്കൻ നേതാക്കൾ, സാഹിത്യ-സാംസ്കാകാരിക- സ്പോർട്ട്സ് രംഗത്തെ അതികായർ എന്നിവരെക്കുറിച്ചെല്ലാം സംസാരിച്ചു .

കോവിഡ് മഹാമാരിയെ ക്യൂബ നേരിട്ടത് പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവർത്തനം കൊണ്ടാണെന്ന് അംബാസഡർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർ പ്രാരംഭ ഘട്ടത്തിൽ തന്നെ ഓരോ വീട്ടിലും പല തവണ കയറിയിറങ്ങി സാഹചര്യങ്ങൾ ശരിക്ക് മനസ്സിലാക്കുകയും ആവശ്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തന്റെ വീട്ടിൽ അടിക്കടി ആരോഗ്യ പ്രവർത്തകർ വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.

അതിനോടൊപ്പം വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും മറ്റ് മനുഷ്യവികസന മേഖലകളിലും കേരളം നേടിയ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക സവിശേഷതകളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. സ്പോർട്ട്സ് രംഗത്ത് മികച്ച നേട്ടം കൈവരിച്ച ക്യൂബക്ക് ആ രംഗത്ത് പ്രത്യേക പരിശീലനം കേരളത്തിന് നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ക്യൂബ കാത്തിരിക്കുന്നുന്നെന്ന് അംബാസഡർ അറിയിച്ചു . സ്പീക്കർ അദ്ദേഹത്തിന് ഉച്ചവിരുന്ന് നൽകി സൽക്കരിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News