Muhammad Riyas: പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ DLP പരസ്യപ്പെടുത്തിയത് ഏറെ ഫലപ്രദം: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ ഡിഫക്ട് ലയബിലിറ്റി പിരിയഡ്(DLP) പരസ്യപ്പെടുത്തിയത് ഏറെ ഫലപ്രദമായ ഒരു പ്രവൃത്തിയായി കണക്കാക്കാനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’ എന്ന് എഴുതി, ബന്ധപ്പെട്ട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകളടങ്ങുന്ന പച്ച നിറത്തിലുള്ള ബോര്‍ഡ് ഇന്ന് കേരളത്തില്‍ വ്യാപകമായി കാണാന്‍ സാധിക്കും. ഈ ബോര്‍ഡു വെച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, പരിപാലന കാലാവധി ക്ക് അകത്തുള്ളവയാണെങ്കില്‍, ജനങ്ങള്‍ക്ക് അപ്പോള്‍ തന്നെ ബന്ധപ്പെട്ട കരാറുകാരേയോ ഉദ്യോഗസ്ഥരേയോ വിവരം അറിയിക്കാനാകും. അതിന്റെ പരിപാലനം വേഗത്തില്‍ ഉറപ്പു വരുത്താനും കഴിയുമെന്ന്ും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’
DLP പരസ്യപ്പെടുത്തല്‍
പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് താഴെ എഴുതിയത് വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായം,വിമര്‍ശനം,നിര്‍ദ്ദേശം
എന്നിവ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഉടനെ തന്നെ കൊല്ലം ജില്ലയില്‍ തകര്‍ന്ന ഒരു റോഡിനെ കുറിച്ച് പരാതി ലഭിച്ചിരുന്നു.അധികം വൈകാതെ കൊല്ലത്ത് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ പരാതി ലഭിച്ച ഇടം നേരില്‍ പോയി കണ്ടിരുന്നു. നിര്‍മാണം കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുന്‍പേ തന്നെ റോഡ് തകര്‍ന്നിരുന്നു. ആ സന്ദര്‍ശനത്തില്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു.
ആ ബോധ്യമാണ് പിന്നീട് കേരളത്തില്‍ ഡി.എല്‍.പി ബോര്‍ഡുകള്‍ പരസ്യമായി സ്ഥാപിക്കണമെന്ന തീരുമാനം കൈക്കൊള്ളാന്‍ ഇടയാക്കിയത്. ഡിസംബര്‍ 4 2021 മുതല്‍ DLP ബോര്‍ഡുകള്‍ സ്ഥാപിച്ചു.
എന്താണ് DLP (Defect Liability Period) ?
പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍മാണം കഴിഞ്ഞ് നിശ്ചിത കാലം പരിപാലന കാലാവധിയാണെന്ന് സമൂഹം ഇനിയുമേറെ അറിയേണ്ടതുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്.ജനങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് തെറ്റായ പ്രവണതകള്‍ കുറക്കുവാന്‍ സഹായകരമാകും.
പി.ഡബ്യൂ.ഡി മാന്വലിലും സ്റ്റാന്‍ഡേര്‍ഡ് ബിഡ് ഡോക്യുമെന്റിലും DLPയെ കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ചെലവേറിയതും ഉയര്‍ന്ന ഗുണനിലവാര നിര്‍മ്മാണരീതിയുമായ BM& BC റോഡ് മൂന്ന് വര്‍ഷം, അല്ലാത്ത റോഡുകള്‍ രണ്ട് വര്‍ഷം, പാലങ്ങള്‍ അഞ്ച് വര്‍ഷം, കെട്ടിടങ്ങള്‍ അഞ്ചു വര്‍ഷം എന്നിങ്ങനെയാണ് പരിപാലന കാലാവധി (ഡിഫക്ട് ലയബിലിറ്റി പീരീയഡ്).
PWD മാന്വല്‍ പ്രകാരം DLP യില്‍ എന്തെങ്കിലും അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ അത് അപ്പോള്‍ തന്നെ പരിശോധിച്ച് ചെയ്യുന്ന കരാറുകാരുണ്ട്. ഡി.എല്‍.പി യില്‍ അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ കരാറുകാര്‍ അത് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.
എന്നാല്‍ ഇതില്‍ വീഴ്ച്ച വരുത്തുന്ന കരാറുകാരും ഉദ്യോഗസ്ഥരുമുണ്ട്. ഇത്തരം വീഴ്ച്ചകള്‍ കാരണം ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.
റോഡ് തകറാറാകുന്നു, ജനങ്ങള്‍ പ്രയാസമനുഭവിക്കുന്നു.
കരാറുകാരുടെ ചിലവില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം കുറെ കാലം കഴിഞ്ഞ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു. ദീര്‍ഘകാലം ആ റോഡ് തകരാറായി കിടക്കുകയും ചെയ്യുന്നു.
ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നായിരുന്നു ആലോചിച്ചത്.
ഓരോ റോഡിന്റെയും പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നതിലൂടെ ഇത് ഏറെ കുറെ പരിഹരിക്കാനാകും എന്ന് ബോധ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പരിപാലന കാലാവധിയിലുള്ള പ്രവൃത്തികളില്‍ കരാര്‍ കാലാവധിയും കരാറുകാരുടെ പേരും ഫോണ്‍ നമ്പറും ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറും പരസ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥര്‍ ഒരു സമയം കഴിഞ്ഞാല്‍ സ്ഥലം മാറ്റം ലഭിച്ച് പോകും എന്നാല്‍ അതത് സ്ഥാനങ്ങളിലെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ മാറ്റം വരില്ല. അതു കൊണ്ടാണ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ മാത്രം പരസ്യപ്പെടുത്തിയത്.
ഇത് തുടക്കത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായി പക്ഷേ ഇതില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയി.
ഭരണ-പ്രതിപക്ഷ നേതാക്കന്‍മാരുമായെല്ലാം ചര്‍ച്ച നടത്തി കേരളത്തിലെ എല്ലാ വിംഗുകളിലുമായി 3142 ഡി.എല്‍.പി ബോര്‍ഡുകള്‍ ഡിസംബര്‍ 2021ല്‍ സ്ഥാപിച്ചു.
പൊതു മരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ ചുവടുവെപ്പായിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമടക്കം എല്ലാ കക്ഷി നേതാക്കന്‍മാരും സഹകരിച്ചു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എം.എല്‍.എമാര്‍ തന്നെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’
എന്ന് എഴുതി, ബന്ധപ്പെട്ട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകളടങ്ങുന്ന പച്ച നിറത്തിലുള്ള ബോര്‍ഡ് ഇന്ന് കേരളത്തില്‍ വ്യാപകമായി കാണാന്‍ സാധിക്കും. ഈ ബോര്‍ഡു വെച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, പരിപാലന കാലാവധി ക്ക് അകത്തുള്ളവയാണെങ്കില്‍, ജനങ്ങള്‍ക്ക് അപ്പോള്‍ തന്നെ ബന്ധപ്പെട്ട കരാറുകാരേയോ ഉദ്യോഗസ്ഥരേയോ വിവരം അറിയിക്കാനാകും. അതിന്റെ പരിപാലനം വേഗത്തില്‍ ഉറപ്പു വരുത്താനും കഴിയും.
അവരെ ബന്ധപ്പെട്ടിട്ടും പരിഹാരമായില്ലെങ്കില്‍ വകുപ്പ് മേധാവിയെ അറിയിക്കുവാന്‍ ടോള്‍ ഫ്രീ നമ്പറും ബോര്‍ഡിലുണ്ട്.
കാര്യക്ഷമമായ റോഡ് പരിപാലനം ഇതുവഴി സാധ്യമാകുന്നു എന്നാണ് ഈ പദ്ധതി നടപ്പിലാക്കിയ ശേഷമുള്ള അനുഭവം.
ഡി.എല്‍.പി ബോര്‍ഡുള്ള റോഡുകളില്‍ അറ്റകുറ്റപ്പണി ആവശ്യമായെങ്കില്‍ അത് നടത്തുവാന്‍ കരാറുകാരും ഉദ്യോഗസ്ഥരും ഇപ്പോള്‍ ജനങ്ങളുടെ കൂടി. സഹായത്തില്‍ വേഗത്തില്‍ ഇടപെടുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ അനുഭവം. ഇത് ഡി.എല്‍.പി ബോര്‍ഡ് പരസ്യപ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ്.
കേരളത്തില്‍ റോഡുകളില്‍ കുഴിയെന്നത് കാലാകാലമായുള്ള പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ പുതുതായി ചെയ്ത കാര്യങ്ങളിലൊന്നാണ് ഡി.എല്‍.പി. ഇത്തരത്തിലുള്ള ചില പുതിയ ചുവടുവെപ്പുകളാണ് 2021 ജൂലൈ മാസത്തേക്കാള്‍ റോഡുകളില്‍ തകരാറുകള്‍ കുറയ്ക്കാനായി എന്നത് വകുപ്പിന് വിലയിരുത്താനായത്. അടുത്ത വര്‍ഷം തകരാറായ റോഡുകളുടെ എണ്ണം ഇതിലും കുറക്കാനാകും.
കേരളത്തില്‍ 3ലക്ഷം കിലോമീറ്റര്‍ റോഡുകളില്‍ മുപ്പതിനായിരം കിലോമീറ്ററിനടുത്ത് റോഡുകള്‍ മാത്രമാണ് പൊതുമരാമത്ത് റോഡുകള്‍.
ഈ 30000 km റോഡുകളില്‍ ഒരു കുഴി പോലും ഉണ്ടാകരുത് എന്നാണ് വകുപ്പ് ലക്ഷ്യമിടുന്നത്.പുതിയ ചുവടുവെപ്പുകള്‍ ഈ ലക്ഷ്യത്തിലേക്ക് വകുപ്പിനെ ഭാവിയില്‍ എത്തിക്കും.
നിര്‍മാണ സമയത്ത് ഗുണനിലവാരം ഉറപ്പു വരുത്താന്‍ കൂടി DLP പരസ്യപ്പെടുത്തല്‍ സംവിധാനം സഹായകമായി മാറിയിട്ടുണ്ട്. അതായത് നിര്‍മാണ സമയത്ത് നന്നായി ശ്രദ്ധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടില്ലെങ്കില്‍ പരിപാലന കാലാവധിയില്‍ റോഡിന് തകരാറു സംഭവിച്ചാല്‍ തങ്ങളുടെ കൈയില്‍ നിന്നും പണം ചിലവഴിച്ച് അതിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടി വരുമെന്ന് നിര്‍മാണം നടത്തുന്ന കരാറുകാര്‍ക്ക് ഇപ്പോള്‍ ബോധ്യമുണ്ട്. പിന്നീട് പ്രശ്‌നങ്ങള്‍ ഇല്ലാത്ത തരത്തില്‍ പ്രവൃത്തികളില്‍ ജാഗ്രത പാലിക്കുവാന്‍ കരാറുകാര്‍ ശ്രദ്ധിക്കുന്നതിലും ഇത് സഹായിക്കുന്നുണ്ട്. ഇത്തവണ ഡി.എല്‍.പി ബോര്‍ഡ് വെച്ച റോഡുകളില്‍ കുഴികളാല്‍ ഉണ്ടാകാവുന്ന പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനായത് ഏറെ സഹായകമായി. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയുവാനും ഇടപെടുവാനും ഇതിലൂടെ സാധിക്കുന്ന സ്ഥിതി വന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ ഡിഫക്ട് ലയബിലിറ്റി പിരിയഡ് പരസ്യപ്പെടുത്തിയത് ഏറെ ഫലപ്രദമായ ഒരു പ്രവൃത്തിയായി കണക്കാക്കാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here