മലപ്പുറം നിലമ്പൂരിൽ പാരമ്പര്യവൈദ്യൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയിൽ പങ്കുള്ള ഫസ്നയെ ഇന്നലെ വയനാട് മേപ്പാടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 12 പ്രതികൾ പിടിയിലായിട്ടുണ്ട് .
പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ, തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയിൽ ഫസ്നയുടെ പങ്ക് വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. റിമാന്റിൽ പോയ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.
ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാൻ മൈസൂർ സ്വദേശിയായ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒന്നേകാൽ വർഷത്തോളം ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ .
ഷാബാ ഷെരീഫിനെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തുകയും മൃതദേഹം ശുചിമുറിയിൽ കൊണ്ടുപോയി കഷ്ണങ്ങളാക്കുകയും ചെയ്ത 2020 ഒക്ടോബറിലെ രാത്രിയിൽ മുഖ്യപ്രതിയും ഭർത്താവുമായ ഷൈബിൻ അഷറഫിനൊപ്പം ഫസ്നയും ഈ വീട്ടിലുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം മറച്ചുവച്ചതിനും ഇവർക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതോടെ കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. നിലവിൽ 15 പേരുള്ള പ്രതിപ്പട്ടികയിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 12 പേർ അറസ്റ്റിലായിട്ടുണ്ട്. ഷൈബിന്റെ ബന്ധു ഫാസിൽ, സഹായി ഷെമീം, ഷൈബിന് നിയമ സഹായം നൽകിയിരുന്ന റിട്ടയേർഡ് എസ് ഐ സുന്ദരൻ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here