മഹേഷ് നാരായണൻറെ തിരക്കഥയിൽ അനിക്കുട്ടൻറെ 1 മണിക്കൂർ 43 മിനിറ്റ് അതിജീവന കഥ, മലയൻ കുഞ്ഞ്. മലയാള സിനിമയിൽ പരിചിതമല്ലാത്ത സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഇടുക്കിയുടെ പ്രകൃതി ഭംഗിയിലും കഥാമികവിലും പ്രേക്ഷകരുടെ മനം നിറയ്ക്കുന്നു.
അതിജീവനത്തിൻറെ ആകാംക്ഷയും മനുഷ്യൻറെ ഉയർച്ച താഴ്ച്ചകളും പ്രമേയമാക്കി പ്രേക്ഷകരുടെ മനം കവരുകയാണ് മലയൻകുഞ്ഞ് (Malayankunju ). വളരെ ത്രില്ലിങ്ങായ ഒരു അതിജീവന കഥയുടെ അതിഗംഭീരമായ അവതരണം സംവിധായകൻ സജിമോൻറെ ഡയറക്ടർ ബ്രില്ല്യൻസ് അടയാളപ്പെടുത്തുന്നു.
സർവൈവൽ ത്രില്ലറെന്ന നിലയിൽ ചിത്രം വ്യത്യസ്തത പുലർത്തുമ്പോൾ തന്നെ, കഥാപാത്ര രൂപീകരണത്തിന്റെ പ്രത്യേകതകൾ കൊണ്ട് ഒരേസമയം പ്രക്ഷകനെ വിസ്മയിപ്പിക്കുന്നു.ഫഹദിൻറെ അനിൽകുമാറെന്ന അനിക്കുട്ടന്റെ ജീവിതത്തിന് ചുറ്റുമാണ് കഥ വികസിക്കുന്നത്.
കട്ടപ്പനക്കാരനായ അനിക്കുട്ടൻറെ കാർക്കശ്യങ്ങൾ പലപ്പോഴും പ്രേക്ഷകരുടെ മുഖം ചുളിക്കുന്നു. അനായാസമായി ഫഹദ് അനിക്കുട്ടനെ പറഞ്ഞുവക്കുന്നു. തൻറെ ശരികളെ മുറുകെ പിടിച്ച് താനിങ്ങനെയാണെന്ന് പറഞ്ഞുവയ്ക്കുന്ന അനിക്കുട്ടനെയാണ് ആദ്യ പകുതിയിൽ നാം കാണുന്നത്. എന്നാൽ അതിജീവനത്തിൻറെ രണ്ടാം പകുതിയിൽ അനിക്കുട്ടൻറെ മറ്റൊരു മുഖമാണ് പ്രേക്ഷകരിലേക്കുന്നത്.
പ്രകൃതി ദുരന്തങ്ങളുടെ തീവ്രത മനുഷ്യൻറെ നിത്യ ജീവിതത്തിലേൽപ്പിക്കുന്ന പ്രഹരത്തെ ചിത്രം പറഞ്ഞുവക്കുന്നു. വർഷങ്ങൾക്ക് ശേഷം തൻറെ മാസ്മരിക സംഗീതത്തീലുടെ എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരികെയെത്തുന്നു എന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്.
വെറുമൊരു പശ്ചാത്തല സംഗീതം എന്നതിലുപരി സിനിമയുടെ രണ്ടാം പകുതിയിലെ ഉയർച്ച താഴ്ചകളെ AR റഹ്മാൻറെ സംഗീതം അടയാളപ്പെടുത്തുന്നു. ഫാസിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, ജാഫർ ഇടുക്കി,ജയ കുറുപ്പ്, ദീപക് പറമ്പോൽ, അർജുൻ അശോകൻ, ജോണി ആന്റണി, ഇർഷാദ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
അർജു ബെൻ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച വേഗത പകർന്നു നൽകി. ജ്യോതിഷിന്റെ കലാസംവിധാനവും കയ്യടിയർഹിക്കുന്നുണ്ട്. കണ്ടു മടുത്ത സർവ്വൈവൽ ത്രില്ലറിൽ നിന്ന് വ്യത്യസ്തമായി അനിക്കുട്ടൻറെ കാർക്കശ്യവും പൊന്നിയുടെ കരച്ചിലും മലയൻ കുഞ്ഞിനെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്തുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here