കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപാകെ ഹാജരായി. രാവിലെ 11 മണിയോടെ എത്തിയ ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞദിവസം സി എസ് ഐ സഭ ആസ്ഥാനത്ത് ഇഡി പരിശോധനയും നടത്തിയിരുന്നു.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരി പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലുമാണ് സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് ബിഷപ്പ്.
സഭ സെക്രട്ടറി ടി ടി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ . തിങ്കളാഴ്ച സിഎസ് ഐ ആസ്ഥാനത്ത് ഇ. ഡി കൊച്ചി വിഭാഗം പരിശോധന നടത്തിയിരുന്നു. ബെനറ്റ് എബ്രഹാം, ടി ടി പ്രവീണ്‍ എന്നിവരുടെ വീടുകളിലും ഇ ഡി പരിശോധന നടത്തി. തിരുവനന്തപുരത്തു നാല് ഇടങ്ങളില്‍ ഒരേ സമയം ആണ് പരിശോധന നടത്തിയത്. അതിനിടെ ബിഷപ് ധർമ്മരാജ റസാലം UK യിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ നേരത്തെ ലഭിച്ച നിർദ്ദേശം അനുസരിച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ബിഷപ്പിനെ തടഞ്ഞു. തുടർന്ന് ഇ ഡി ഉദ്യോഗസ്ഥർ എത്തി ബിഷപ്പിനെ മണിക്കൂറോളം ചോദ്യം ചെയ്തു. പിന്നാലെയാണ് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. 2019ല്‍ വെള്ളറട പൊലീസ് ആണ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരി പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തിയതോടെ ഇ ഡി അന്വേഷണം ആരംഭിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here