Police; പന്തിരിക്കരയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന

പെരുവണ്ണാമുഴി പന്തിരിക്കരയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന.ഇർഷാദ് ദുബൈയിൽ നിന്ന് വന്നതിന് പിന്നാലെ വീട്ടിലെത്തിയ യുവതിയെ പൊലീസ് ചോദ്യം ചെയ്തു. ഇർഷാദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകും.

സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയതായി പറയുന്ന ഇർഷാദിന്റെ വീട്ടുകാർക്ക് ലഭിച്ച ഭീഷണി സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. താമരശ്ശേരി കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. ഇർഷാദിന്റെ കുടുംബത്തിന് ലഭിച്ച ഭീഷണി സന്ദേശങ്ങൾ വിദേശത്ത് നിന്നാണെന്നും വ്യക്തമായി. എന്നാൽ ഇർഷാദിനെ ഒളിവിൽ താമസിപ്പിച്ച സ്ഥലത്തെ കുറിച്ച് കൃത്യമായ വിവരമില്ല. ഇർഷാദിന് ദുബൈയിൽ വെച്ച് കൈമാറിയ സ്വർണ്ണം നാട്ടിലെത്തിയപ്പോൾ തിരികെ നൽകാത്തതാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഇർഷാദിനെ അന്വേഷിച്ച് എത്തിയ പത്തനംതിട്ട സ്വദേശിനിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവർക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സംശയം പൊലീസിനുണ്ട്. അന്വേഷണം തൃപ്തികരമാണെന്ന് ഇർഷാദിൻ്റെ പിതാവ് നാസർ പറഞ്ഞു. ഭീഷണി തുടരുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് സൂപ്പിക്കടയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോൾ പൊലീസിനെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് അപായപ്പെടുത്തുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത ഷമീറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീറിൻ്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് റൂറൽ എസ് പി ആർ കറുപ്പസാമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News