Malankara Dam : മലങ്കര അണക്കെട്ടിൻ്റെ ആറ് ഷട്ടറുകളും ഉടൻ തുറക്കും

മലങ്കര അണക്കെട്ടിൻ്റെ ( Malankara Dam )  ആറ് ഷട്ടറുകളും ഉടൻ തുറക്കും. 1.5 മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തുക. 300.03 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കും. തൊടുപുഴയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം.

K Rajan : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് ജില്ലാകളക്ടര്‍മാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് നിലവിൽ വന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാകളക്ടർമാരുമായും റവന്യൂ ദുരന്തനിവാരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ( k rajan) കൂടിക്കാഴ്ച നടത്തി.

യോഗത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനും എല്ലാ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനും മന്ത്രി നിർദ്ദേശിച്ചു.

വിവിധ ഡാമുകളുടെ ജല നിരപ്പ് സംബന്ധിച്ച് അവലോകനം നടത്തി. വെളളപ്പൊക്ക സാധ്യതയുളള ജില്ലകളിൽ NDRF -ന്റെ സേവനം ലഭ്യമാക്കുന്നതിനും പത്തനംതിട്ട ജില്ലയിൽ ശബരിമലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്  NDRF -ന്റെ അധിക ടീമിനെ സജ്ജമാക്കി നിർത്തുന്നതിനും തീരുമാനിച്ചു.

അടിയന്തര സാഹചര്യം നേരിടുന്നതിന് ബോട്ടുകൾ സജ്ജമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിനും റവന്യൂ മന്ത്രി നിർദ്ദേശം നൽകി.

മഴ: പൊലീസിന് ജാഗ്രതാനിർദ്ദേശം

മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും.

ജെ സി ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും. തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമർജൻസി റെസ്പോൺസ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും.

മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തും. അവശ്യഘട്ടങ്ങളിൽ പൊലീസിൻറെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.

റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ ഫയർഫോഴ്സുമായി ചേർന്ന് നടപടി സ്വീകരിക്കും. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ അതിവേഗം മാറ്റി പാർപ്പിക്കുന്നതിന് പൊലീസ് സഹായം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്ന മുറയ്ക്ക് അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനിതാ പൊലീസ് ഉൾപ്പെടെയുളളവരുടെ സേവനം ലഭ്യമാക്കും.

പൊലീസ് വിന്യാസത്തിൻറെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി എം.ആർ.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here