മങ്കിപോക്സ് (Monkeypox) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗത്തിനുള്ള വാക്‌സിൻ വികസിപ്പിക്കുന്നതിനായി ഗവേഷണം ആരംഭിച്ചെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവിയയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാലെ ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചെന്നും മന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചെന്നും പൂനാവാല പറഞ്ഞു.
‘വാക്‌സിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു. ഞാന്‍ മന്ത്രിയെ കണ്ട് ഇക്കാര്യം ധരിപ്പിച്ചു. മങ്കി പോക്‌സിനുള്ള വാക്‌സിനെ കുറിച്ചും അത് എത്രത്തോളം ആവശ്യമാണെന്നും ഞങ്ങള്‍ ഗവേഷണം നടത്തുകയാണ്.’ അദാര്‍ പൂനെവാലെ പറഞ്ഞു. രോഗ നിര്‍ണയത്തിന്റേയും വാക്‌സിനുകളുടെയും കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ് ടീമിനെ രൂപികരിച്ചെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവിയ പറഞ്ഞു.
അതിനിടെ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. തിരൂരങ്ങാടി സ്വദോശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 27 നാണ് ഇയാള്‍ യുഎഇയില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തുന്നത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി രോഗമുക്തി നേടിയിരുന്നു. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദ്ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം സാമ്പിളുകള്‍ ശേഖരിച്ച് നെഗറ്റീവ് ആയെന്ന് ഉറപ്പുവരുത്തുകയായിരുന്നു. ഈ മാസം 14 നാണ് യുഎഇയില്‍ നിന്ന് വന്ന യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here