‘ഹിന്ദുത്വയുടെ പേരില്‍ എല്ലാം തുടങ്ങിയത് നമ്മളാണ്’; കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തോട് മുന്‍ വിശ്വ ഹിന്ദുപരിഷത്ത് നേതാവ്

‘നമ്മള്‍ ഇപ്പോഴുള്ളത് തെറ്റിന്റെ പക്ഷത്താണ്… കാരണം..! ഹിന്ദുത്വയുടെ പേരില്‍ ഇതിനെല്ലാം തുടക്കമിട്ടത് നമ്മളാണ്’. – സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച മുന്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് മഹേഷ് ഷെട്ടി തിമരോദി പറഞ്ഞ വാക്കുകളാണിത്.

സുള്ള്യയില്‍ മസൂദ് എന്ന മലയാളി യുവാവിനെ ഒരുസംഘം മര്‍ദിച്ച് കൊന്നതോടെയാണ് ദക്ഷിണ കന്നഡയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനുപിന്നാലെ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് 30കാരനായ ഫാസില്‍ കൊല്ലപ്പെടുന്നത്.

ഹിന്ദുത്വവാച്ച് എന്ന ട്വിറ്റര്‍ പേജിലാണ് മഹേഷ് ഷെട്ടിയുടെ വിഡിയോ പങ്കുവെക്കപ്പെട്ടത്. കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തെ സാക്ഷിനിര്‍ത്തിയാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ”നമ്മളിത് പലതവണ പറഞ്ഞിട്ടുണ്ട്.. രാഷ്ട്രീയത്തിന് പിറകെ പോകരുത്. പക്ഷെ യുവാക്കള്‍ അത് ചെവികൊള്ളില്ല. കാര്യങ്ങള്‍ ബോധ്യമായതോടെ, നമ്മള്‍ പണ്ടേ എല്ലാം ഉപേക്ഷിച്ചു. അല്ലെങ്കില്‍, ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല, എന്താണ് ഞാനീ സാഹചര്യത്തില്‍ പറയേണ്ടത്. നമ്മളാണ് ഇപ്പോള്‍ തെറ്റിന്റെ ഭാഗത്തുള്ളത്.

കാരണം, ഹിന്ദുത്വയുടെ പേരില്‍ ഇതിനെല്ലാം തുടക്കം കുറിച്ചത് നമ്മളാണ്. ഒന്നും മിണ്ടാന്‍ സാധിക്കില്ല. എന്തെങ്കിലും പറഞ്ഞാല്‍, ആക്രമിക്കപ്പെടും. മുസ്‌ലിംകളല്ല, ബി.ജെ.പിയുടെ ആളുകള്‍ വന്ന് ആക്രമിക്കും. ഈ നേതാക്കളും ആക്രമിക്കും.

ഇവിടെ പൊതുജന മധ്യത്തില്‍ ആരെയെങ്കിലും അടിക്കാനുണ്ടെങ്കില്‍, അത് ബി.ജെ.പി നേതാക്കളെയാണ്. അല്ലാതെ മറ്റുള്ളവരെയല്ല.വേറെ വഴിയില്ല, രാഷ്ട്രീയം എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ്. അതിലുള്ള എല്ലാവരും ഒരുപോലെയാണ്, ഒരു വ്യത്യാസവുമില്ല. സമൂഹത്തിന്റെ നല്ലതിന് വേണ്ടിയല്ല അവരുടെ പ്രവര്‍ത്തനം. അവര്‍ മതമൊക്കെ പണ്ടേ ഉപേക്ഷിച്ചതാണ്. സത്യവും. -മഹേഷ് ഷെട്ടി പറഞ്ഞു.

അതേസമയം, പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എന്‍.ഐ.എക്ക് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കേസിന്റെ സ്വഭാവം പരിഗണിച്ചാണ് എന്‍.ഐ.എക്ക് കൈമാറുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരുന്നു. എന്നാല്‍, മസൂദിന്റെയും ഫാസിലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കര്‍ണാടക പൊലീസ് കാര്യമായ പരിഗണന കൊടുക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News