കിടുക്കാച്ചി ഇംഗ്ലീഷ് പറയുന്ന തലശ്ശേരിക്കാരുടെ സ്വന്തം മറിയുമ്മ ഇനി ഓർമ. ടി സി എ പി എം മറിയുമ്മ… “തച്ചറാക്കെല്‍ കണ്ണോത്ത് പുതിയ മാളിയേക്കല്‍ മറിയുമ്മ”…. മറിയുമ്മ ഇംഗ്ലീഷ് അറിയാവുന്ന പാചകം ചെയ്യുന്ന വെറും വീട്ടമ്മ മാത്രമല്ല. തലശ്ശേരിയുടെ ചരിത്രത്തിൽ സുപ്രധാന ഇടം നേടിയ മാളിയേക്കൽ തറവാട്ടിലെ പുലിക്കുട്ടികളായിരുന്ന സ്ത്രീകളുടെ പ്രതിനിധികൂടിയായിരുന്നു അവർ. ആനുകാലിക സംഭവങ്ങളെക്കുറിച്ച് ആര് ചോദിച്ചാലും ഇംഗ്ലീഷിൽ മണി മണി പോലെ ഉത്തരം പറയുന്നവർ.
മുസ്ലിം സമുദായം പൊതു വിദ്യാഭ്യാസത്തിന് നേരെ മുഖം തിരിച്ചു നിന്ന, മുസ്ലിം സ്ത്രീകള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് ആ സമുദായത്തില്‍ നിന്ന് കോണ്‍വന്‍റ് സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ.
സ്വാതന്ത്ര്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ ഇംഗ്ലീഷ് പഠിച്ചത്. സമുദായത്തില്‍ നിന്നുയര്‍ന്ന ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ ബാപ്പ മതപണ്ഡിതനായ ഒ വി അബ്ദുല്ല സീനിയര്‍ മറിയുമ്മയെയും സഹോദരങ്ങളെയും വിദ്യാഭ്യാസം ചെയ്യിച്ചത്. രണ്ടാം ക്ലാസ്സ് വരെയെ പഠിച്ചിട്ടുള്ളൂ എങ്കിലും ഒ വി അബ്ദുല്ല സീനിയര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ഇംഗീഷില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുമായിരുന്നു. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താം ക്ലാസിനു തുല്ല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. പിന്നെ കല്ല്യാണം കഴിഞ്ഞ് ഗര്‍ഭിണി ആയതോടെ പഠനം നിര്‍ത്തി. എങ്കിലും മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
മലബാര്‍ മുസ്ലിംകളുടെ തനതു വേഷമായ കാച്ചിയും തട്ടവും ആഭരണങ്ങളും അണിഞ്ഞാണ് മറിയുമ്മ മുമ്പിലെത്തിയിരുന്നത്. മലബാറിലെ ഇംഗ്ലീഷ് പഠിച്ച ആദ്യത്തെ മുസ്ലിം വനിത എന്നാണ് അവർ എക്കാലത്തും അറിയപ്പെട്ടിരുന്നത്.
തലശ്ശേരിയുടെ ചരിത്രം എഴുതുമ്പോള്‍ മാറ്റിനിര്‍ത്താനാവാത്ത ഒന്നാണ് തലശ്ശേരിയിലെ നൂറു വര്‍ഷത്തോളം പഴക്കമുള്ള മാളിയേക്കല്‍ എന്ന മുസ്ലിം തറവാടിന്റെ ചരിത്രം. അത്രത്തോളം തലശ്ശേരിയുടെ ഓരോ സ്പന്ദനത്തിലും മാളിയേക്കലുകാരുടെ സംഭാവനയുണ്ട്.
മാളിയേക്കലെ മുന്‍ഗാമികളും പിന്‍ഗാമികളുമെല്ലാം നാട്ടുകാരുടെയും സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും നന്‍മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചവരാണ്. സ്വന്തം വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു തന്നെ സ്വസമുദായം പൊതു വിദ്യാഭ്യാസത്തിന് നേരെ മുഖം തിരിച്ചു നിന്ന കാലത്ത് മാളിയേക്കല്‍ തറവാട്ടിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് മടികാണിച്ചിരുന്നില്ല മാളിയേക്കല്‍ തറവാട്ടുകാര്‍ . മാത്രമല്ല ആണ്‍ പെണ്‍ ഭേതമില്ലാതെ മാളിയേക്കളിലെ ഭൂരിപക്ഷം പേരും ഉന്നത വിദ്യാഭ്യാസ രംഗത്തും കലയിലും രാഷ്ട്രീയത്തിലും ഒക്കെ തങ്ങളുടെതായ സംഭാവന തലശ്ശേരിക്ക് നല്കിയിട്ടുമുണ്ട്. സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ പോലും സമുദായ വിലക്കുകള്‍ ഉണ്ടായിരുന്ന ഇരുണ്ട കാലത്ത് മാളിയേക്കലെ പെണ്‍കുട്ടികളാണ് മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ചരിത്രം കുറിക്കുന്നത്.
കാടാങ്കണ്ടി കുട്ടിയാമു ഹാജിയാണ് 1919 ല്‍ ഭാര്യ കുഞ്ഞാച്ചുമ്മയ്ക്കും ഒമ്പത് മക്കള്‍ക്കും വേണ്ടിയാണ് മാളിയേക്കല്‍ തറവാട് പണികഴിപ്പിച്ചത്. തലശ്ശേരി ടി സി മുക്കില്‍ ഏതാണ്ട് ഒരേക്കറിലേറെ സ്ഥലത്താണ് നാലുകെട്ട് മാതൃകയിലുള്ള ഈ തറവാട് സ്ഥിതിചെയ്യുന്നത്. ഇപ്പോഴും പെണ്‍കോയ്മ നിലനില്‍ക്കുന്ന ഈ തറവാട് സ്ത്രീകളുടെ സൗകര്യത്തിന് മുന്‍തൂക്കം നല്‍കിയാണ് പണികഴിപ്പിച്ചിട്ടുള്ളത്. വലിയ കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു മാളിയേക്കല്‍ കുടുംബത്തിലേത്. 1935 ല്‍ ടി സി കുഞ്ഞാച്ചുമ്മ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാപിച്ച ‘മുസ്ലിം മഹിളാ സമാജം’ എന്ന ചാരിറ്റബിള്‍ സംഘടന മലബാറിലെ തന്നെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ സംഘടനയാണ്. പിന്നീട് അതിന്‍റെ ചുമതല മകള്‍ ടിസി മാനുമ്മയും അവസാനം അവരുടെ മകള്‍ മറിയുമ്മയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഈ സംഘടന തലശ്ശേരിയിലെ സ്ത്രീകളുടെ നവോത്ഥാനത്തിന് ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അന്നത്തെ ഗവര്‍ണര്‍ ആര്‍തര്‍ ഹോമിന്റെ കയ്യില്‍ നിന്നു ടിസി കുഞ്ഞാച്ചുമ്മ കോഴിക്കോട് ഡര്‍ബാര്‍ ഹാളില്‍ വെച്ചു മെഡല്‍ വാങ്ങിയിട്ടുണ്ട്.
സ്ത്രീകൾക്ക് വേണ്ടിയുള്ള തയ്യൽ ക്ലാസ്സുകൾ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ മറിയുമ്മ സജീവമായിരുന്നു. സർക്കാർ തലത്തിൽ സാക്ഷരതാ ക്ലാസ്സുകൾ തുടങ്ങുന്നതിനും എത്രയോ മുമ്പ് തന്നെ മറിയുമ്മ തനിക്ക് ചുറ്റുമുള്ള നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here