ബിർമിങ്ഹാമിന്റെ മണ്ണിൽ ഇപ്പോഴിതാ ഇന്ത്യയുടെ മലയാളി താരം എം ശ്രീശങ്കർ പുതിയ ചരിതം കുറിച്ചിരിക്കുകയാണ്. 13 ആം വയസ്സിൽ ഒളിമ്പ്യൻ ശ്രീശങ്കർ എന്ന് മെയിൻ ഐഡി ഉണ്ടാക്കി സ്വപ്നം കണ്ടു തുടങ്ങിയ ആ പാലക്കാട്ടുകാരൻ മലയാളി പയ്യനാണ് ഇന്ത്യയുടെ അഭിമാനമായി ഇന്ന് കോമൺവെൽത്ത് ഗെയിംസ് ലോങ്‌ജമ്പിൽ 8.08 മീറ്റർ മറികടന്നു കേരളത്തിലേക്ക് വെള്ളി മെഡൽ എത്തിച്ചത്.
കുഞ്ഞുപ്രായത്തില്‍ മനസില്‍ ആഗ്രഹം കുറിച്ചിട്ടപ്പോഴും പഠിത്തത്തില്‍ പിന്നോട്ട് പോവാനും മറന്നില്ല ശ്രീശങ്കർ. പത്താം ക്ലാസിലും പ്ലസ് ടുവിനും ഫുള്‍ എ പ്ലസ് നേടിയാണ് ശ്രീശങ്കര്‍ ജയിച്ചത്. പ്ലസ് ടുവിന് ശേഷം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സുകള്‍ എഴുതി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ മെഡിക്കല്‍ പ്രവേശനം ലഭിച്ചു. എഞ്ചിനീയറിംഗില്‍ മെറിറ്റില്‍ പ്രവേശനവും ലഭിച്ചു. എഞ്ചിനീയറിംഗിലാണ് ശ്രീശങ്കറിന് താല്‍പര്യം. പിന്നാലെ പാലക്കാട് അകത്തേത്തറ എന്‍എസ്എസ് കോളേജിലാണ് അഡ്മിഷനെടുത്തത്.
രണ്ടാം സെമസ്റ്റര്‍ പഠിച്ചുകൊണ്ടിരിക്കെ കാലിന് പരിക്കേറ്റു ശസ്ത്രക്രിയ വേണ്ടിവന്നു. പഠനവും ലോങ്ജംപ് പരിശീലനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ട് നേരിട്ടതിനാല്‍ എന്‍ജിനീയറിങ്ങ് ഉപേക്ഷിച്ച് ബിരുദത്തിന് ചേര്‍ന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ മാത്തമാറ്റിക്‌സിലാണ് ബിരുദം ചെയ്തത്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 15ാം റാങ്ക് നേടിയാണ് ബിരുദം നേടിയത്.
‘കോമണ്‍വെല്‍ത്ത് ഗെയിംസിലെ എം. ശ്രീശങ്കറിന്റെ വെള്ളി മെഡല്‍ ഏറെ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ഭാവിക്ക് ശുഭസൂചകമാണ്.
സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്‌രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നതാണ് നയ്രനെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കാന്‍ സഹായിച്ചത്. 1978-ലെ കാനഡ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ സുരേഷ് ബാബുവിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൂടിയാണ് ശ്രീ സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യ ശ്രമത്തിൽ മുഹമ്മദ് അനീസിന് പിഴച്ചപ്പോൾ മെഡൽ പ്രതീക്ഷയായിരുന്ന മുരളി ശ്രീശങ്കറിന് 7.6 മീറ്റർ ദൂരമാണ് കണ്ടെത്താനായത്. രണ്ടാം ശ്രമത്തിൽ മുരളി ശ്രീശങ്കർ നില മെച്ചപ്പെടുത്തി. എന്നാൽ ബഹമസിന്റെ ലൗവാൻ നൈൺ 8.8 മീറ്റർ കണ്ടെത്തിയതോടെ മത്സരത്തിന്റെ രൂപം മാറി.മൂന്നാം ശ്രമത്തിൽ ദൂരം മെച്ചപ്പെടുത്തിയെങ്കിലും എട്ട് മീറ്ററിലേക്ക് എത്താൻ ഇരു താരങ്ങൾക്കും കഴിഞ്ഞില്ല.
അഞ്ചാം ശ്രമത്തിൽ 8.08 മീറ്റർ ദൂരം ചാടി മുരളി ശ്രീശങ്കർ മെഡലുറപ്പിച്ചു. 1978ലെ വെങ്കലത്തിന് ശേഷം സ്വർണം പോലൊരു വെള്ളി മെഡൽ ഇന്ത്യക്ക് ശ്രീശങ്കറിനിലൂടെ നേടാനായി. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്‌ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.
സ്വർണം നേടിയ ബഹാമസിന്റെ ലൗവാൻ നൈൺ 8.08 മീറ്ററാണ് ചാടിയതെങ്കിലും അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച ദൂരം 7.98 മീറ്ററും ശ്രീശങ്കറിന്റേത് 7.84 മീറ്ററുമായിരുന്നു. ഇത് അന്തിമ ഫലം നിർണയിച്ചു. മെഡലിലേക്ക് എത്തിയില്ലെങ്കിലും യോഗ്യതാ റൗണ്ടിലെ എട്ടാം സ്ഥാനം 7.97 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തേക്ക് മെച്ചപ്പെടുത്താൻ മുഹമ്മദ് അനീസിന് സാധിച്ചു.
പരുക്കുകൾ വലച്ചും പഠനം മുടങ്ങിയും ഒമ്പതാം വയസില്‍ ‘ഒളിംപ്യനായ’ ഈ 23ക്കാരന്റെ യാത്ര ത്രില്ലര്‍ സിനിമയെ വെല്ലുന്ന പോലെത്തന്നെയാണ്. തളരാതെ പതറാതെ ഈ മിടുക്കൻ ജൈത്രയാത്ര തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here