Wedding : ഞാനില്ലെങ്കില്‍ നിക്കാഹിന് എന്തര്‍ഥം ? മഹല്ല് കമ്മിറ്റിയെ ഉത്തരംമുട്ടിച്ച് മണവാട്ടിയുടെ ചോദ്യം

ഞാനില്ലെങ്കില്‍ നിക്കാഹിന് എന്തര്‍ഥം ?മഹല്ല് കമ്മിറ്റിയെ ഉത്തരംമുട്ടിച്ച് മണവാട്ടിയുടെ ചോദ്യം. കഴിഞ്ഞ ആഴ്ച പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങാണ് മതയാഥാസ്ഥിതികവാദികളെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. പെണ്‍കുട്ടി നിക്കാഹില്‍ പങ്കെടുത്തു എന്നതാണ് ഇവര്‍കണ്ട തെറ്റ്.

ഇതോടെ സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കി. വലിയ തെറ്റാണെന്നും ആവര്‍ത്തിക്കരുതെന്ന് താക്കീതും ചെയ്തിരുന്നു. എന്നാല്‍ ഇതേ മഹല്ല് കമ്മറ്റിയോട് ചോദ്യവുമായി രംഗത്തത്തിയിരിക്കുകയാണ് മവാട്ടി.

‘ബാപ്പയ്ക്കും വരനെുമൊപ്പം എന്റെ നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’– നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോടാണ് മണവാട്ടി ബഹിജ ദലീലയുടെ ചോദ്യം.

ജുമാ നമസ്‌കാരത്തിനും മറ്റും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള പള്ളിയാണിത്. വധുവിന്റെ കുടുംബത്തെ നേരില്‍ കണ്ട് വിശ്വാസകാര്യങ്ങളില്‍ വീഴ്ചവരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളികമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

”നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല”– പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.

സിവില്‍ എന്‍ജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നും പെണ്‍കുട്ടി വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതിനല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News