Gaza; ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; സംയമനം പാലിക്കണമെന്ന് യുഎന്‍

ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത് പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. 75ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ പ്രദേശങ്ങളിലേക്ക് പലസ്തീൻ പോരാളികൾ നിരവധി റോക്കറ്റുകൾ അയച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടു. ഈജിപ്തിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥനീക്കവും ഊർജിതമാണ്.

ഗസ്സയിലെ ജനവാസ കേന്ദ്രത്തിനു നേർക്ക് ഇന്നലെ ഉച്ച തിരിഞ്ഞാരംഭിച്ച ഇസ്രായേലിന്‍റെ വ്യോമാക്രമണം രാത്രിയിലും തുടർന്നു. കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഇസ്ലാമിക് ജിഹാദിന്‍റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡിന്‍റെ കമാൻഡർ തൈസീർ അൽ ജബ്രിയും വധിക്കപ്പെട്ടു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസ നൽകാനുള്ള സംവിധാനം പോലും ആശുപത്രിയിൽ അപര്യാപ്തമാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പിലെ ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണമെന്ന ഇസ്രായേൽ വിശദീകരണം പലസ്തീൻ സംഘടനകൾ തള്ളി.

പതിവുപോലെ ജനവാസകേന്ദ്രങ്ങളെയാണ് സൈന്യം ലക്ഷ്യമിടുന്നതെന്ന് അവർ കുറ്റപ്പെടുത്തി. പ്രത്യാക്രമണ ഭാഗമായി ഗസ്സയിൽ നിന്ന് നിരവധി റോക്കറ്റുകൾ ഇസ്രായേലിന് നേർക്ക് അയച്ചു. ഭൂരിഭാഗം റോക്കറ്റുകൾ അയേൺ ഡോം സിസ്റ്റം പ്രതിരോധിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. അന്യായമായ മറ്റൊരു യുദ്ധം അടിച്ചേൽപിച്ച ഇസ്രായേലിനെതിരെ സാധ്യമായ എല്ലാ ചെറുത്തുനിൽപ്പും തുടരുമെന്ന് പലസ്തീൻ പോരാളി സംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചു.

യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഇസ്രയേൽ ജനതക്കെതിരായ വെല്ലുവിളി അമർച്ച ചെയ്യാൻ ഏതറ്റം വരെയും പോകുമെന്ന് പ്രധാനമന്ത്രി യായിർ ലാപിഡ് അറിയിച്ചു. നിശ്ചിത ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻസ് പറഞു. ഗസ്സക്കു്നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ അറബ് ലീഗും ഇറാനും അപലപിച്ചു. അന്തർദേശീയ സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്ന് ജോർദാൻ ആവശ്യപ്പെട്ടു. പുതിയ സംഘർഷം ആപത്കരമാണെന്ന് യു.എൻ രക്ഷാസമിതി മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്‍റെ പ്രതിരോധം ന്യായമാണെന്നും ബന്ധപ്പെട്ടവർ സംയമനം പാലിക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസത്തിൽ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 265 പേർ കൊല്ലപ്പെട്ടിരുന്നു. അധിനിവേഷ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ മുതിർന്ന ഫലസ്തീൻ നേതാവ് ബസ്സാം അൽ സാദിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്താണ് ഇസ്രയേൽ പുതിയ സംഘർഷത്തിന് തുടക്കം കുറിച്ചത്. നാലു ദിവസം മുമ്പ് ഗസ്സയിലേക്കുള്ള അതിർത്തിയും ഇസ്രയേൽ കൊട്ടിയടച്ചിരുന്നു. ആക്രമണം കൂടിയായതോടെ ഗസ്സയിൽ ജനജീവിതം ദുസ്സഹമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here