Idukki Dam : ഇടുക്കി ഡാം തുറന്നു

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി (idukki ) ഡാം വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെയാണ് ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോൾ.

2383.53 ആണ് നിലവിലെ അപ്പർ റൂൾ കർവ്. ഡാം തുറന്നാലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ല. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാംപ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തി.

അതേസമയം ഇടുക്കി ഡാമിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുക്കി വിടുന്നതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 50 ക്യുമെക്സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളിൽ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ മാത്രം കൂടുതൽ വെള്ളം തുറന്നുവിടും.

എറണാകുളത്തെ സാഹചര്യം കൂടി കണക്കിലെടുത്താകും ഈ കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുക. ഇടമലയാർ ഡാം ഉടനെ തുറക്കില്ലെന്നും ഇവിടെ നിന്നും കൂടുതൽ ജലം കൊണ്ടു പോകാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാൽ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരിയാറിൽ വാണിംഗ് ലെവലിന് താഴെയാണ് നിലവിൽ ജലനിരപ്പ്. അതിനാൽ ഡാം തുറന്നാലും അപകട സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ഡാം തുറക്കുന്നതിൻറെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകൾ ഏർപെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

ഡാം തുറക്കുമ്പോൾ മുൻകരുതലുകൾ ഏർപെടുത്തുന്നതിൻറെ ഭാഗമായി മന്ത്രി പി രാജീവിൻറെ നേതൃത്വത്തിൽ കൊച്ചിയിൽ അവലോകന യോഗം ചേർന്നിരുന്നു. ഡാം തുറക്കുന്നതിൻറെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തിലറിയിച്ചു.

താലൂക്ക് തലത്തിൽ തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങൾ സജ്ജമാണ്. മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.ഓരോ മണ്ഡലത്തിലും നടപടികൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികൾ ഉൾപെടെയുള്ളവരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകൾ ആരംഭിക്കും. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപത്തെ കരയിലുളളവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News