High Court: റോഡുകള്‍ ഒരാഴ്ചക്കകം നന്നാക്കണം; ദേശീയപാത അധികൃതര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിന് ദേശീയപാത അധികൃതര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം . റോഡുകള്‍ ഒരാഴ്ചക്കകം നന്നാക്കണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി .ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അങ്കമാലിയില്‍ ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് അടിയന്തിരമായി പരിഗണിച്ചത്. മഴ മൂലമാണ് ദേശീയ പാതയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാവാത്തത് എന്ന ദേശീയ പാത അധികൃതരുടെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് വിശദീകരിക്കാന്‍ ദേശീയപാതാ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോട് എന്ത് സമാധാനം പറയും. അറ്റകുറ്റ പണികള്‍ നടത്തുന്നില്ലെങ്കില്‍ എങ്ങനെ ടോള്‍ പിരിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

നിലവിലുള്ള കരാറുകാരനെ മാറ്റി പുതിയ കോണ്‍ട്രാക്ടറെ നിയമിക്കുമെന്ന് NHAI അറിയിച്ചു. തുടര്‍ന്നാണ് അടിയന്തിരമായി റോഡുകള്‍ നന്നാക്കാന്‍ കോടതി ഉത്തരവിട്ടത്. ജില്ലാ കളക്ടര്‍മാര്‍ വെറും കാഴ്ചക്കാരാകരുതെന്നും അടിയന്തിരമായി ഇടപെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിന്റെ വിവരങ്ങള്‍ ദേശീയപാത അതോരിറ്റി അന്ന് കോടതിയെ അറിയിക്കണം.

ഇതിനിടെ ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയെ പ്രതി ചേര്‍ത്താണ് കുറ്റപത്രം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്ന് സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു. കേന്ദ്രം അനുമതി നല്‍കാത്തതിനാല്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ സി.ബി.ഐ പ്രതി ചേര്‍ത്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News