വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിർത്ത്‌ പ്രതിപക്ഷം

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ വൈദ്യുതി ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. പ്രതിപക്ഷ പാർടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കായി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു.

വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും രൂക്ഷമായ എതിർപ്പ് അവഗണിച്ചാണ്‌ കേന്ദ്ര സർക്കാർ ബില്ല്‌ കൊണ്ടുവന്നത്‌.സംസ്ഥാന സര്‍ക്കാരുകളെയും റഗുലേറ്ററി കമ്മീഷനെയും ബില്‍ നോക്കുകുത്തിയാക്കുമെന്ന് കോണ്‍ഗ്രസ്, സിപിഐ എം, തൃണമൂല്‍, ആര്‍എസ്‌പി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി.

വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കുന്നതിലൂടെ മത്സരം കടുക്കുമെന്നും ഇത്‌ ഉപയോക്താക്കൾക്ക്‌ ഗുണം ചെയ്യുമെന്നുമാണ്‌ കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ സ്വകാര്യ കമ്പനികൾ ലാഭം മാത്രമാകും ലക്ഷ്യം വയ്‌ക്കുകയെന്നും കർഷകർക്കും ചെറുകിട ഉപയോക്താക്കൾക്കും ഇപ്പോൾ ലഭിക്കുന്ന ഇളവുകളും മറ്റും ഇല്ലാതാകുമെന്നും കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി, ഭരണഘടനയുടെ സമവർത്തി പട്ടികയിൽ ആയതിനാൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമ നിർമാണത്തിന്‌ അധികാരമുണ്ട്‌. എന്നാൽ പുതിയ ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവരുന്നതും ഫെഡറലിസത്തിന്‌ വിരുദ്ധവുമാണെന്ന്‌ സംസ്ഥാന സർക്കാരുകൾ കുറ്റപ്പെടുത്തുന്നു.

ബില്ലിലെ ദോഷകരമായ നിർദേശങ്ങൾ

● സ്വകാര്യ കമ്പനികൾക്ക്‌ യാതൊരു നിയന്ത്രണവും കൂടാതെ വൈദ്യുതി വിതരണ മേഖലയിലേക്ക്‌ കടന്നുവരാം. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏതൊരു കമ്പനിക്കും അപേക്ഷ നൽകി -75 ദിവസത്തിനുള്ളിൽ റെഗുലേറ്ററി കമീഷൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ നൽകണം. അല്ലെങ്കിൽ രജിസ്‌ട്രേഷൻ ലഭിച്ചതായി കണക്കാക്കാം.

● സംസ്ഥാന സർക്കാരുകളുടെ വിതരണസംവിധാനം നിലനിൽക്കുമ്പോൾത്തന്നെ ഒരേ മേഖലയിൽ ഒന്നിലേറെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികൾക്ക്‌ പ്രവർത്തിക്കാൻ അനുമതി. വൈദ്യുതി വാങ്ങൽ കരാർ പ്രകാരം ലഭ്യമാകുന്ന വൈദ്യുതി എല്ലാ കമ്പനികൾക്കുമായി പങ്കുവയ്‌ക്കണം. എന്നാൽ ആർക്കൊക്കെയാണ്‌ വൈദ്യുതി നൽകേണ്ടതെന്ന്‌ കമ്പനികൾ തീരുമാനിക്കും. സ്വഭാവികമായും അതിസമ്പന്നരും വൻവ്യവസായങ്ങളുമൊക്കെയാകും സ്വകാര്യ കമ്പനികളുടെ ഉപയോക്താക്കൾ. സൗജന്യനിരക്കിൽ വൈദ്യുതി ലഭിക്കേണ്ട കർഷകരും ദരിദ്രരും ചെറുകിട യൂണിറ്റുകളുമൊക്കെ അവഗണിക്കപ്പെടും. ഇവർക്ക്‌ വൈദ്യുതി നൽകേണ്ട ഉത്തരവാദിത്വം സംസ്ഥാന ഉടമസ്ഥതയിലെ വിതരണ കമ്പനികൾക്കാകും.

● ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിതരണകമ്പനികൾക്ക്‌ രജിസ്‌ട്രേഷനുള്ള അധികാരം കേന്ദ്ര റഗുലേറ്ററി അതോറിറ്റിക്ക്‌. സംസ്ഥാനങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തും.

● വാങ്ങുന്ന വൈദ്യുതിയുടെ പണം മുൻകൂറായി ഉറപ്പുവരുത്തുന്നില്ലെങ്കിൽ മേഖലാതല–- സംസ്ഥാനതല ലോഡ്‌ ഡെസ്‌പാച്ച്‌ കേന്ദ്രങ്ങൾ വിതരണം നിർത്തണം.

● കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്ന പുനരുപയോഗ വൈദ്യുതി വാങ്ങൽ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കനത്ത പിഴ ഈടാക്കാമെന്ന്‌ ബില്ലിൽ വ്യവസ്ഥ. കേന്ദ്രീകൃത സൗരോർജ നിലയങ്ങളുള്ള വൻകിട കുത്തകകളെ സഹായിക്കാനുള്ള ഉപാധിയെന്ന്‌ ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News