കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പിടിയില്‍

കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് പൊലീസ് പിടിയിലായത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് 23കാരനായ ഫിറേസ് അലിയ്ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിവാഹം കഴിക്കാന്‍ ഫിറോസ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.

ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു കറുത്ത ട്രോളി ബാഗുമായി പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വഭാവികത തോന്നിയ പൊലീസ് ബാഗു പരിശോധിച്ചപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ജി മുനിരാജ് പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണെന്നും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും പ്രീതി വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം കഴിക്കണമെന്ന് പ്രീതി നിരന്തരം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു ഫിറോസിന്റെ മറുപടി. വീണ്ടും വിവാഹ ആവശ്യം ഉന്നയിച്ചപ്പോള്‍ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് റേസര്‍ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്നും പ്രീതി മൊഴി നല്‍കി.

തുടര്‍ന്ന് ഫിറോസിന്റെ മൃതദേഹം ഒരു ദിവസം ഫ്ലാറ്റില്‍ സൂക്ഷിച്ചു. പിന്നീട് വലിയൊരു ട്രോളി ബാഗ് വാങ്ങി പ്ലാസ്റ്റിക് കയറിട്ട് വരിഞ്ഞുമുറിക്കി കെട്ടി മൃതദേഹം അതിലാക്കി. മൃതദേഹവുമായി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം അടങ്ങിയ ബാഗ് ഏതെങ്കിലും ട്രെയിനില്‍ ഉപേക്ഷിക്കാനാണ് പ്രീതി പദ്ധതിയിട്ടിരുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച റേസര്‍ പൊലീസ് കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News