ED: കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണം; എൽഡിഎഫ് എംഎൽഎമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കിഫ് ബിക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ എൽഡിഎഫ് എംഎൽഎമാർ നൽകിയ പൊതുതാൽപ്പര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ.

കി ഫ് ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ ഡി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഒപ്പം ഇ.ഡിയുടെ നിക്കങ്ങൾ നിയമവിരുദ്ധമെന്നും പൊതുതാൽപ്പര്യ ഹർജിയിൽ വ്യക്തമാക്കുന്നു. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയത്.

ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് ആണ് ഹർജി  പരിഗണിക്കുക . അതേ സമയം ,ഇ.ഡിയുടെ നീക്കത്തിനെതിരെ തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇ ഡി യു ടെ നടപടികൾ നിയമാനുസൃതമല്ലെന്നും വിലക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹർജി.

അതേ സമയം, അയച്ച രണ്ട് നോട്ടീസിലും വ്യക്തത ഇല്ലാത്തതിനാൽ ഹാജരാകില്ലെന്ന് കാര്യം തോമസ്  ഐസക് കഴിഞ്ഞ ദിവസം തന്നെ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

തനിക്കു ലഭിച്ച രണ്ട് ഇഡി(ed) നോട്ടീസുകളിലും ചെയ്ത കുറ്റം എന്തെന്നു വ്യക്തമാക്കിയിട്ടില്ലെന്നും ഇങ്ങനെ നടത്തുന്ന അന്വേഷണ പര്യടനങ്ങൾ സുപ്രീംകോടതി വിലക്കിയിട്ടുള്ളതാണെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്(dr. thomas isaac).

‘ആദ്യം കുറ്റം എന്തെന്നു പറയണം. അങ്ങനെയൊന്നു പറയാനില്ലെങ്കിൽ സമൻസ് പിൻവലിക്കണം. ഇതാണ് ഞാൻ കത്തിലൂടെ പറഞ്ഞിട്ടുള്ളത്’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായിട്ട് അധഃപതിച്ചിരിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു. അടുത്ത ബന്ധുക്കളൊന്നും തന്നെ ആശ്രയിച്ചു കഴിയുന്നവരല്ലെന്നും ചെയ്ത തെറ്റ് എന്തെന്നു സൂചനപോലും നൽകാതെ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിച്ചു നൽകണമെന്നു പറയുന്നതിനോടു യോജിപ്പില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഇഡി കിഫ്ബിയുമായി ബന്ധപ്പെട്ട് എനിക്ക് അയച്ചിരിക്കുന്ന സമൻസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ കത്തു നൽകി. അതോടൊപ്പം ഇഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചു.

എനിക്കു ലഭിച്ച രണ്ട് നോട്ടീസുകളിലും ഞാൻ ചെയ്ത കുറ്റം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ ഞാനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമൻസിലും പറഞ്ഞിട്ടില്ല.

ചെയ്തകുറ്റം എന്തെന്നു വ്യക്തമാക്കാതെ നടത്തുന്ന അന്വേഷണ പര്യടനങ്ങൾ സുപ്രിംകോടതി വിലക്കിയിട്ടുള്ളതാണ്. സമീപകാലത്തെ സുപ്രിംകോടതി വിധി പ്രകാരം ഇതിന് ഇഡിക്ക് അവകാശം ഉണ്ടെന്ന് ചില ചാനലുകളിൽ ചർച്ച ചെയ്തു കേട്ടു. ഈ വിധിക്ക് ആധാരമായ കേസ് Prevention of Money Laundering Act, 2002 പ്രകാരമുള്ളവയ്ക്കാണ്. എനിക്കുള്ള സമൻസിൽ റഫർ ചെയ്തിട്ടുള്ളത് ഫെമ നിയമമാണ്. അതിന് ഇതുപോലെ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണം അനുവദനീയമല്ല.

മസാലബോണ്ടിൽ നിയമലംഘനം ഉണ്ടെങ്കിൽ അതിനു വ്യക്തത വരുത്താൻ റിസർവ്വ് ബാങ്കിനോടു ചോദിച്ചാൽ മതി. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള നടപടി പ്രകാരം അപേക്ഷതിന്റെ അടിസ്ഥാനത്തിൽ മസാലബോണ്ട് ഇറക്കാൻ അനുമതി രേഖാമൂലം അവർ തന്നിട്ടുള്ളതാണ്.

ഇതിനുള്ള രജിസ്ട്രേഷൻ നമ്പരും അനുവദിച്ചു. മൂന്നു വർഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും റിപ്പോർട്ട് കിഫ്ബി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമർശംപോലും ആർബിഐയിൽ നിന്നും ഉണ്ടായിട്ടില്ല. റെഗുലേറ്റർക്കു പരാതി ഇല്ലെങ്കിൽ ഇഡിയുടെ പരാതിക്ക് എന്ത് സാംഗത്യം?

അതുകൊണ്ട് ആദ്യം കുറ്റം എന്തെന്നു പറയണം. അങ്ങനെയൊന്നു പറയാനില്ലെങ്കിൽ സമൻസ് പിൻവലിക്കണം. ഇതാണ് ഞാൻ കത്തിലൂടെ പറഞ്ഞിട്ടുള്ളത്.

2021 മാർച്ച് മുതൽ ഒന്നരക്കൊല്ലമായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചുവരുത്തുകയാണ്. ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല.

അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.

രണ്ട് സമൻസ് അയച്ചു. രണ്ടു പ്രാവശ്യവും എനിക്ക് അറിയിപ്പ് കിട്ടും മുമ്പ് മാധ്യമങ്ങൾക്കു കിട്ടി. ഇത്തരത്തിലുള്ള ഉപജാപങ്ങൾ ബോധപൂർവ്വമുള്ള പ്രചാരവേലയുടെ ഭാഗമാണ്. ഇതു തികച്ചും പ്രതിഷേധാർഹമാണ്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായിട്ട് അധപതിച്ചിരിക്കുകയാണ്.

ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതലവഹിച്ചത്. ഏത് രേഖയും കിഫ്ബിയിൽ നിന്നും ശേഖരിക്കാവുന്നതേയുള്ളൂ. മന്ത്രിയോ എംഎൽഎയോ അല്ലാത്തതിനാൽ കിഫ്ബി രേഖകൾ സമാഹരിക്കാൻ എനിക്കു കഴിയില്ല. എന്റെ വരവ് സംബന്ധിച്ച കണക്കുകൾ കൃത്യമായി ആദായനികുതി വകുപ്പിനു സമർപ്പിച്ചിട്ടുണ്ട്.

സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ചതും പൊതുമണ്ഡലത്തിലുണ്ട്. മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശേഖരിക്കാവുന്ന രേഖകളാണ് ഇഡി ചോദിച്ചിട്ടുള്ളത്. അവയ്ക്കുവേണ്ടി എന്നെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല.

അടുത്ത ബന്ധുക്കളൊന്നും എന്നെ ആശ്രയിച്ചു കഴിയുന്നവരല്ല. അതിനാൽ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും എന്റെ കൈയിലുമില്ല. ഞാൻ ചെയ്ത തെറ്റ് എന്തെന്നു സൂചനപോലും നൽകാതെ ഇത്തരം കാര്യങ്ങളെല്ലാം ഞാൻ ശേഖരിച്ചു നൽകണമെന്നു പറയുന്നതിനോടു യോജിപ്പുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News