Thomas Issac : ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം എന്തും ചെയ്യും; ആഞ്ഞടിച്ച് തോമസ് ഐസക്

ഇ ഡി ( ED )  ബിജെപിയുടെ ( BJP ) രാഷ്ട്രീയ ചട്ടുകമാണെന്നും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം എന്തും ചെയ്യുമെന്നും ആഞ്ഞടിച്ച് മുന്‍ മന്ത്രി ഡോ. തോമസ് ഐസക് ( Thomas Issac ) . എന്റെ നേരെയുള്ള ഒഫന്‍സ് എന്താണെന്ന് വ്യക്തമാക്കണമെന്നും അതിന് കഴിയില്ലെങ്കില്‍ സമന്‍സ് റദ്ധാക്കണമെന്നും സുപ്രീം കോടതി വിധി പ്രകാരം തെറ്റാണ് ഈ സമന്‍സെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം വ്യക്തമാക്കാതെ സമന്‍സ് അയച്ച് വിളിപ്പിക്കുന്നത് തെറ്റാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് ഇ.ഡിയെ ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനെ അട്ടമറിക്കാന്‍ കേന്ദ്രം എന്തും ചെയ്യും. കേന്ദ്രം സംസ്ഥാനത്തെ പാപ്പരാക്കാന്‍ ശ്രമിക്കുകയാണെന്നും ഡോ. തോമസ് ഐസക് തുറന്നടിച്ചു.

സംസ്ഥാന വികസനത്തിന് തടസം ഉണ്ടാക്കിയവരാണ് ഇവിടുത്തെ പ്രതിപക്ഷം. അവരും ഇഡിയ്‌ക്കൊപ്പം കൂടിയിരിക്കുകയാണ്. ഇഡിയുടെ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും. ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനം അല്ലെന്നും പാര്‍ട്ടിയുമായി ആലോചിച്ച് എടുത്തതതാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്താണ് ചെയ്‌ത കുറ്റമെന്ന് വ്യക്തമാക്കണം’; തോമസ്‌ ഐസക്‌ ഇ.ഡിക്കെതിരെ ഹൈക്കോടതിയിലേക്ക്‌

 ഇഡി തനിക്ക്‌ നൽകിയ നോട്ടീസ്‌ നിയമാനുസൃതമല്ലെന്ന്‌ ചൂണ്ടികാട്ടി മുൻ ധനമന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌ ഹൈക്കോടതിയെ സമീപിച്ചു. ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌. തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി.

കിഫ്‌ബിയോ ഞാനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമൻസിലും പറഞ്ഞിട്ടില്ല. ചെയ്‌തകുറ്റം എന്തെന്നു വ്യക്തമാക്കാതെ നടത്തുന്ന അന്വേഷണ പര്യടനങ്ങൾ സുപ്രിംകോടതി വിലക്കിയിട്ടുള്ളതാണ്. സമീപകാലത്തെ സുപ്രിംകോടതി വിധി പ്രകാരം ഇതിന് ഇഡിക്ക് അവകാശം ഉണ്ടെന്ന് ചില ചാനലുകളിൽ ചർച്ച ചെയ്‌തു കേട്ടു. ഈ വിധിക്ക് ആധാരമായ കേസ് Prevention of Money Laundering Act, 2002 പ്രകാരമുള്ളവയ്‌ക്കാണ്. എനിക്കുള്ള സമൻസിൽ റഫർ ചെയ്തിട്ടുള്ളത് ഫെമ നിയമമാണ്. അതിന് ഇതുപോലെ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണം അനുവദനീയമല്ല.

മസാലബോണ്ടിൽ നിയമലംഘനം ഉണ്ടെങ്കിൽ അതിനു വ്യക്തത വരുത്താൻ റിസർവ്വ് ബാങ്കിനോടു ചോദിച്ചാൽ മതി. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള നടപടി പ്രകാരം അപേക്ഷതിന്റെ അടിസ്ഥാനത്തിൽ മസാലബോണ്ട് ഇറക്കാൻ അനുമതി രേഖാമൂലം അവർ തന്നിട്ടുള്ളതാണ്. ഇതിനുള്ള രജിസ്ട്രേഷൻ നമ്പരും അനുവദിച്ചു. മൂന്നു വർഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും റിപ്പോർട്ട് കിഫ്‌ബി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമർശംപോലും ആർബിഐയിൽ നിന്നും ഉണ്ടായിട്ടില്ല. റെഗുലേറ്റർക്കു പരാതി ഇല്ലെങ്കിൽ ഇഡിയുടെ പരാതിക്ക് എന്ത് സാംഗത്യം?.

അതുകൊണ്ട് ആദ്യം കുറ്റം എന്തെന്നു പറയണം. അങ്ങനെയൊന്നു പറയാനില്ലെങ്കിൽ സമൻസ് പിൻവലിക്കണം. ഇതാണ് ഞാൻ കത്തിലൂടെ പറഞ്ഞിട്ടുള്ളത്.
2021 മാർച്ച് മുതൽ ഒന്നരക്കൊല്ലമായി കിഫ്‌ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചുവരുത്തുകയാണ്. ഇതുവരെ കുറ്റം കണ്ടെത്താൻ ഇഡിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെ നിർണ്ണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. ഇതു നിയമവിരുദ്ധമാണ്. പൗരനെന്ന നിലയിൽ ഭരണഘടന എനിക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇതിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.

രണ്ട് സമൻസ് അയച്ചു. രണ്ടു പ്രാവശ്യവും എനിക്ക് അറിയിപ്പ് കിട്ടും മുമ്പ് മാധ്യമങ്ങൾക്കു കിട്ടി. ഇത്തരത്തിലുള്ള ഉപജാപങ്ങൾ ബോധപൂർവ്വമുള്ള പ്രചാരവേലയുടെ ഭാഗമാണ്. ഇതു തികച്ചും പ്രതിഷേധാർഹമാണ്. ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ചട്ടുകമായിട്ട് അധപതിച്ചിരിക്കുകയാണ്. ധനമന്ത്രിയെന്ന നിലയിലാണ് കിഫ്ബിയുടെ ചുമതലവഹിച്ചത്. ഏത് രേഖയും കിഫ്‌ബിയിൽ നിന്നും ശേഖരിക്കാവുന്നതേയുള്ളൂ. മന്ത്രിയോ എംഎൽഎയോ അല്ലാത്തതിനാൽ കിഫ്‌ബി രേഖകൾ സമാഹരിക്കാൻ എനിക്കു കഴിയില്ല. എന്റെ വരവ് സംബന്ധിച്ച കണക്കുകൾ കൃത്യമായി ആദായനികുതി വകുപ്പിനു സമർപ്പിച്ചിട്ടുണ്ട്. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ചതും പൊതുമണ്ഡലത്തിലുണ്ട്. മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശേഖരിക്കാവുന്ന രേഖകളാണ് ഇഡി ചോദിച്ചിട്ടുള്ളത്. അവയ്‌ക്കുവേണ്ടി എന്നെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ല. അടുത്ത ബന്ധുക്കളൊന്നും എന്നെ ആശ്രയിച്ചു കഴിയുന്നവരല്ല. അതിനാൽ അവരുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും എന്റെ കൈയിലുമില്ല. ഞാൻ ചെയ്ത തെറ്റ് എന്തെന്നു സൂചനപോലും നൽകാതെ ഇത്തരം കാര്യങ്ങളെല്ലാം ഞാൻ ശേഖരിച്ചു നൽകണമെന്നു പറയുന്നതിനോടു യോജിപ്പുമില്ല – ഐസക്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

കിഫ്‌ബിയെ തകർക്കാനുള്ള ഇഡി നീക്കത്തിനെതിരെ അഞ്ച്‌ എംഎൽഎമാരും ഹൈക്കോടതിയെ സമീപിച്ചു. എംഎൽഎമാരായ കെ കെ ശൈലജ, ഐ ബി സതീഷ്‌, എം മുകേഷ്‌, ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ്‌ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്‌. 73,000 കോടി രൂപയുടെ പദ്ധതിയാണ്‌ കിഫ്‌ബി മുഖേന സംസ്ഥാനത്ത്‌ നടപ്പാക്കുന്നത്‌. മസാല ബോണ്ടിന്റെ പേരിലാണ്‌ ഇഡി കിഫ്‌ബിയെ തകർക്കാൻ നീക്കം നടത്തുന്നത്‌. റിസർവ്‌ ബാങ്കിന്റെ അനുമതിയോടെയുള്ള മാസല ബോണ്ട്‌ നിയമാനുസൃതമാണ്‌.

ബൃഹത്തായ പദ്ധതികൾ നിസാര കാര്യങ്ങൾ ചൂണ്ടികാട്ടി തകർക്കാൻ പാടില്ലെന്ന്‌ സുപ്രിംകോടതി അടുത്തകാലത്ത്‌ താക്കിതുചെയ്‌ത്‌ പുറപ്പെടുവിച്ച വിധി നിലവിലുണ്ട്‌. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടനയിൽ പ്രത്യേക വ്യവസ്ഥയുണ്ട്‌. കേന്ദ്രസർക്കാരിന്‌ ഇത്തരത്തിൽ തർക്കമുണ്ടെങ്കിൽ അത്‌ പരിഹരിക്കാതെ ഇഡിയെ ഉപയോഗിച്ച്‌ നടത്തുന്ന നീക്കങ്ങൾ ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. ഇരുഹർജികളും ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News