Thomas Issac: തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണം; ഇ ഡിക്ക് താക്കീതുമായി ഹൈക്കോടതി

തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിര്‍ദേശം നല്‍കി. തോമസ് ഐസക്കിനെ പ്രതിയായിട്ടല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു.

കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ഐസക്ക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. ഇഡി നല്‍കിയ നോട്ടീസ് അവ്യക്തമാണ്. തന്നോട് ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ നിലവില്‍ ഇഡിയുടെ കൈവശമുള്ളവയാണ്.

നോട്ടീസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത കുറ്റമെന്തെന്ന് നോട്ടീസില്‍ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്താണ് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം നല്‍കിയ സമന്‍സില്‍നിന്നു വ്യത്യസ്തമായാണ് രണ്ടാം സമന്‍സ് നല്‍കിയിരിക്കുന്നതെന്നും തന്റെ സ്വത്തു വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആരാഞ്ഞിട്ടുണ്ടെന്നും തോമസ് ഐസക്ക് കോടതിയെ അറിയിച്ചു.

താന്‍ ചെയ്ത തെറ്റ് എന്തെന്നു നോട്ടീസില്‍ പരാമര്‍ശിച്ചിട്ടില്ല. എന്തു കാര്യം വിശദീകരിക്കാനാണ് താന്‍ ഹാജരാവേണ്ടതെന്നും വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചിട്ടുള്ളതെന്ന് ഇഡി വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി)  ഉപയോഗിക്കുന്നതെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായാണ് ഇഡി പ്രവർത്തിക്കുന്നത്. കേരളത്തെ പാപ്പരാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക് ഇഡി അയച്ച സമൻസ് പിൻവലിക്കണമെന്നും സുപ്രീം കോടതി വിധി പ്രകാരം തെറ്റാണ് ഈ സമൻസ് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ രണ്ട് സമൻസാണ് അയച്ചിരിക്കുന്നത്. ഞാൻ ‘ഫെമ’ ലംഘിച്ചിട്ടുണ്ടെങ്കിൽ ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആർബിഐ ആണ്.

ഇഡിയുടെ സർക്കാർ വിരുദ്ധ നടപടികൾക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും. ഇഡിക്ക് മുന്നിൽ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനം അല്ലെന്നും പാർട്ടിയുമായി ആലോചിച്ച് എടുത്തതതാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News