ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍ അന്വേഷണ ഏജന്‍സികള്‍ മുറ്റത്തെത്തും: സ്പീക്കര്‍

 ഇന്ത്യയിലെ മാധ്യമങ്ങളെ നയിക്കുന്നത് ഭയമാണെന്നും ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം തോക്കിനും തുറുങ്കലിനും ഇടയിലാണെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളും ഓഡിറ്റ് ചെയ്യപ്പെടണം. സംവാദ വേദി എന്നതില്‍ നിന്ന് ആക്രോശ വേദികളായി ടിവി ചര്‍ച്ചകള്‍ മാറിയെന്നും എം.ബി രാജേഷ് വിമര്‍ശിച്ചു.

ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍ അന്വേഷണ ഏജന്‍സികള്‍ മുറ്റത്തെത്തും. ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. പ്രധാന വാര്‍ത്തകളെ ലളിതവത്കരിക്കുന്നു. നിയമസഭയില്‍ മാധ്യമ വിലക്ക് എന്ന വാര്‍ത്ത പ്രശ്‌നങ്ങളെ ഊതിപെരുപ്പിക്കുന്നതിന്റെ ഉദാഹരണമാണ്.

10 മിനിറ്റ് കൊണ്ട് പരിഹരിച്ച പ്രശ്‌നമാണ്. പാസ് ചോദിച്ചതാണ് മാധ്യമ വിലക്കായി ചിത്രീകരിച്ചതെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. അപ്രധാന വാര്‍ത്തകളെ ഊതിപ്പെരുപ്പിക്കുന്നു. സഭയില്‍ പാസ് ചോദിച്ചത് ചര്‍ച്ചയാക്കിയവര്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ അറിഞ്ഞ മട്ട് കാണിച്ചില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.

മുഖ്യധാര മാധ്യമങ്ങളും പൊളിറ്റിക്കല്‍ കറക്ടനെസ്സിന്റെ പേരില്‍ വിലയിരുത്തപ്പെടണം. ധാരാളം അനാവശ്യ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും അവതാരകരുടെ അഭിപ്രായ പ്രകടനം. മാധ്യമങ്ങള്‍ ഗൗരവകരമായ ആത്മ പരിശോധന നടത്തുമോ എന്നും തെറ്റ് ചെയ്തു എന്ന് പറയാന്‍ തയ്യാറാകുമോ എന്നും ചോദിച്ചു.

മാധ്യമങ്ങളുടെ ദൗത്യത്തില്‍ നിന്നും പിന്നോട്ട് പോകുമ്പോഴാണ് വിമര്‍ശനം ഉയരുന്നത്. അത് അവരെ ആ ദൗത്യത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ വേണ്ടിയാണ്. ഭരണകൂടത്തെ മാത്രമല്ല ഭരണകൂടത്തിന്റെ ആള്‍ക്കൂട്ട സേനയെയും ഭയക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here