കഴിഞ്ഞ 500 വർഷത്തിനിടയിലെ ഏറ്റവും മോശമായ വരൾച്ചയിലൂടെ കടന്നുപോവുകയാണ് യൂറോപ്പ് . ജര്‍മ്മനിയും ഫ്രാന്‍സും സ്പെയിനും ചുട്ട് പൊള്ളുകയാണ്. കഴിഞ്ഞ രണ്ട് മാസമായി യൂറോപ്പില്‍ തുടരുന്ന ഉഷ്ണതരംഗത്തില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുകയാണ്. ചൂട് കൂടിയതോടെ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ആയിരക്കണക്കിന് ഏക്കർ വരണ്ട് കിടന്ന വനം കാട്ടുതീയെ തുടര്‍ന്ന് കത്തി നശിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ലാന്‍ഡിരാസ് എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീയില്‍ 15,000 ഏക്കർ പൈൻ വനം കത്തിനശിച്ചു. കഴിഞ്ഞ മാസം മുതല്‍ തീപിടിത്തമുണ്ടായ പ്രദേശത്ത് നിന്ന് 6,000 ത്തോളം ആളുകളെ ഇതിനകം ഒഴിപ്പിച്ചു. ബെലിൻ-ബെലിയറ്റ് ഗ്രാമത്തിന് സമീപത്തെ 16 വീടുകൾ കത്തിയമര്‍ന്നു. വേനൽക്കാല ടൂറിസത്തിന് പേര് കേട്ട പ്രദേശത്താണ് ഇപ്പോള്‍ കാട്ടുതീ രൂക്ഷമായിരിക്കുന്നത്.
ശക്തമായ കാട്ട് തീ തടയാന്‍ 500 ഓളം വരുന്ന അഗ്നിശമനസേനാംഗങ്ങള്‍ മുഴുവന്‍ സമയവും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് . അതിനിടെ ബോർഡോക്‌സിനെ സ്‌പെയിനുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ A 63 മോട്ടോർവേയിലേക്ക് കാട്ടു തീ പടരുന്നതായി മുന്നറിയിപ്പുണ്ട്. പുക കാഴ്ചയെ തടസപ്പെടുത്തുന്നതിനാല്‍ ഇതുവഴിയുള്ള വേഗത മണിക്കൂറില്‍ 55 കിലോമീറ്ററാക്കി ഇപ്പോൾ ചുരുക്കിയെങ്കിലും കാട്ടുതീ ശക്തമായാല്‍ ഈ പാത അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here