കാര്‍ യാത്രക്കാര്‍ക്കു നേരെ തിളച്ച ടാര്‍ ഒഴിച്ച സംഭവം; എട്ടു പേര്‍ കസ്റ്റഡിയില്‍

റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച സംഭവത്തില്‍ എട്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ ഉള്‍പ്പടെ എട്ടുപേരാണ് പൊലീസ് കസ്റ്റഡിയിലായത്.

കൊച്ചി ചെലവന്നൂരില്‍ വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. കാര്‍ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിര്‍മാണ തൊഴിലാളി തിളച്ച ടാര്‍ ഒഴിച്ചുവെന്നാണ് പരാതി. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാര്‍ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.

ഗുരുതരമായി പൊള്ളലേറ്റ വിനോദ് വര്‍ഗീസ്, സഹോദരന്‍ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാര്‍ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ടാറിംഗ് തൊഴിലാളിയെ കാര്‍ യാത്രക്കാര്‍ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാര്‍ കമ്പനി പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News