വൈദികന്റെ വീട്ടിലെ മോഷണം;മകൻ വലയിലായത് മുളകു പൊടി വാങ്ങിയതും ഫോണ്‍ ഫ്‌ലൈറ്റ് മോഡില്‍ ഇട്ടതും

കോട്ടയം കൂരോപ്പട മോഷണം പ്രതിയായ മകന് വിനയായത് മുളകുപൊടി വാങ്ങിയതും, മൊബൈല്‍ ഫോണ്‍ ഫ്‌ലൈറ്റ് മോഡില്‍ ഇട്ടതും. ഈ തെളിവുകളാണ് മകനെ വേഗത്തില്‍ വലയിലാക്കുവാന്‍ പൊലീസിന് വഴിയൊരുക്കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയായ മകനെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് നേട്ടമായി.

വൈദികനായ ജേക്കബ് നൈനാന്റെ വീട്ടിലെ മോഷണത്തിന് പിന്നില്‍ അടുപ്പക്കാര്‍ തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യ മുതല്‍ പൊലീസ്.മോഷണം നടന്നശേഷമുള്ള പ്രതിയായ മകന്‍ ഷൈനോയുടെ പ്രതീകരണവും പൊലീസിന്റെ സംശയത്തിന് ബലം നല്‍കി.

മോഷണ സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ്, മുളകുപൊടി പ്രയോഗം…

വൈദികനായ ഫാ.ജേക്കബ് നൈനാന്റെ വീട്ടിൽ നിന്ന് 48 പവൻ സ്വർണവും 80000 രൂപയും ചൊവ്വാഴ്ചയാണ് മോഷണം പോയത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

വീട്ടിൽ മുളക് പൊടി വിതറി പൊലീസ് നായയെ വഴിതെറ്റിക്കാനുള്ള ദീർഘവീക്ഷണം മോഷണത്തിൽ കണ്ടു.മോഷണ സമയത്ത് ഒരു മണിക്കൂറോളം ഷൈനോയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായത് മുതൽ മുളക് പൊടിയുടെ കവറിലെ തിയ്യതി വരെ പൊലീസ് അന്വേഷണത്തിൽ നിർണായക ഘടകമായി.മോഷണം നടക്കുന്ന സമയത്ത് മകൻഒരു മണിക്കൂറോളം മൊബൈല്‍ ഫ്‌ലൈറ്റ് മോഡിലാക്കി.  വിതറുവാന്‍ ഉപയോഗിച്ച മുളകുപൊടി കവര്‍ വീടിനുള്ളില്‍ തന്നെ ഉപേക്ഷിച്ചു. ഇതുവഴി മുളകുപൊടി വാങ്ങിയത് സമീപത്തെ കടയില്‍ നിന്നുമാണെന്ന് പോലീസ് കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണം പൂര്‍ണ്ണമായും മോഷ്ടിക്കാതെ വന്നതോടെ കള്ളന്‍ കപ്പലില്‍ തന്നെയാണ് പൊലീസ് ഉറപ്പിച്ചു. ഒടുവില്‍ പിടിയാകുമെന്ന് മനസിലായ ഷൈനോ വൈദികനായ പിതാവിനോട് കുറ്റം ഏറ്റുപറയുകയായിരുന്നു.

മോഷ്ടിച്ച പണം വീടിന് സമീപത്തെ കടയിൽ ഒളിപ്പിച്ച ശേഷം സ്വർണം റബ്ബർതോട്ടത്തിൽ കുഴിച്ചിട്ടു. തെളിവെടുപ്പിനിടെ ഷൈനോ തന്നെ ഇത് പോലീസിന് എടുത്ത് നൽകി. വളരെ വേഗത്തിലാണ് പ്രതിയെ കുറിച്ച് പൊലീസ് മനസിലാക്കിയത്. സാമ്പത്തിക ബാധ്യതയാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് ഷൈനോ പൊലീസിനു നൽകിയ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here