Veena George: ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ എന്റെ മാധ്യമസുഹൃത്തുക്കള്‍ തയ്യാറാകണം: മന്ത്രി വീണാ ജോര്‍ജ്

ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ എന്റെ മാധ്യമസുഹൃത്തുക്കള്‍ തയ്യാറാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George). ഇന്നലെ കാസര്‍ഗോഡ്(Kasargod) ജില്ലയില്‍ ആരോഗ്യമേഖലയിലെ സുപ്രധാന പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയുള്ള കരിങ്കൊടി പ്രതിഷേധമാണ് മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കിയത്. ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവരിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ലെന്നത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യമേഖലയിലെ സുപ്രധാന പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയുള്ള കരിങ്കൊടി പ്രതിഷേധമാണ് മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കിയത്. ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവരിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ലെന്നത് ഖേദകരമാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ എന്റെ മാധ്യമ സുഹൃത്തുക്കള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നുണ്ട്. മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യമേഖലയിലെ ആവശ്യങ്ങളും പരാതികളും മുന്നിലെത്തിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ ആരോഗ്യമേഖലയില്‍ നടന്നത്.
ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സാധ്യമാക്കിയിരിക്കുകയാണ്. അര കോടി രൂപയുപയോഗിച്ചാണ് സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്.

നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള പീഡിയാട്രിക് വാര്‍ഡ് സജ്ജമാക്കി. കോവിഡ് പോലെയുള്ള വൈറസുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന മാരകമായ അസുഖങ്ങള്‍ മറ്റ് രോഗികളിലേക്ക് പകരാതിരിക്കാന്‍ സഹായിക്കുന്നു.
കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2022 ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിച്ചു. ന്യൂറോ വിഭാഗം ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. മെഡിക്കല്‍ കോളേജിന് 160 കോടി രൂപ അനുവദിച്ചു
പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചു. പണി പൂര്‍ത്തീകരിക്കാതെയിരുന്ന പഴയ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് 23 കോടി രൂപ അനുവദിച്ചു. കിടത്തി ചികിത്സ ആരംഭിക്കാന്‍ വലിയ പ്രവര്‍ത്തനം നടത്തിവരുന്നു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 47 കോടി രൂപ അനുവദിച്ചു. അതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് സാധ്യമാകുന്നതോടെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഐ.പി. ആരംഭിക്കാന്‍ സാധിക്കും.

മെഡിക്കല്‍ കോളജിനനുവദിച്ച 272 തസ്തികകളില്‍ പകുതി ഇപ്പോള്‍ നിയമനം നടത്തി. കാസര്‍ഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി.
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കാര്‍ഡിയോളജിസ്റ്റ്. സി സി യു നിര്‍മ്മിച്ചു. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കുന്നു.
EEG മെഷീന്‍ ലഭ്യമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 17 തസ്തിക സൃഷ്ടിച്ചു. ലിഫ്റ്റിന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വേണ്ടി ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് സജ്ജമാക്കി വരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here