S Sudeep: ന്റമ്മൂമ്മയ്‌ക്കൊരാനേം അടിയന്തിരാവസ്ഥേം ഒണ്ടാര്‍ന്നു!: S സുദീപിന്റെ കുറിപ്പ് വൈറല്‍

ഇന്നുമവര്‍ക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്നും ഒരല്പ ദൂരം പോലും മുമ്പോട്ടു പോകാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും സാമൂഹ്യ നിരീക്ഷകന്‍ S സുദീപ്(S Sudeep). എസ്എഫ്‌ഐയെ(SFI) നിരോധിക്കണമെന്ന ഹൈബി ഈഡന്റെ ആവശ്യം ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ, ജനാധിപത്യമെന്നാല്‍ നിരോധനമാണെന്നു കരുതുന്ന ആ അടിയന്തിരാവസ്ഥാ ആരാധകനു മറുപടിയായി മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ ഒന്നാന്തരമൊരു മറുപടി നല്‍കിയിരുന്നു. ഇന്ദിരയ്ക്കു കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നാണ് കോളേജ് കവാടത്തില്‍ എഴുതി വെച്ചത്. ഇതുമായി ബന്ധപ്പെട്ട് S സുദീപ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ…ജര്‍മ്മനിയെന്നാല്‍ ഹിറ്റ്‌ലര്‍, ഹിറ്റ്‌ലറെന്നാല്‍ ജര്‍മ്മനി എന്നത് നാസി മുദ്രാവാക്യമായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ഡി കെ ബറുവ കൊണ്ടുവന്ന ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന മുദ്രാവാക്യം. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്തും ശേഷവും കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു ദേവ് കാന്ത് ബറുവ.
ഇന്ദിരയും ഫിറോസും തമ്മിലുള്ള വഴക്കുകളിലെ മദ്ധ്യസ്ഥന്‍.
സഞ്ജയിന് ബറുവയെ ഇഷ്ടമായിരുന്നില്ല.ഇന്ദിരയെ അയോഗ്യയാക്കുന്ന 1975-ലെ അലഹബാദ് ഹൈക്കോടതി വിധി വന്ന സമയം. അപ്പീല്‍ വിധി വരും വരെ താന്‍ പ്രധാനമന്ത്രിയാകാമെന്നും ഇന്ദിര കോണ്‍ഗ്രസ് അദ്ധ്യക്ഷ ആവട്ടെയെന്നും ബറുവ നിര്‍ദ്ദേശിച്ചു.
പിന്നീടൊരിക്കലും ബറുവ സ്ഥാനമൊഴിയില്ലെന്ന് അറിയാമായിരുന്ന സഞ്ജയ് ആ നിര്‍ദ്ദേശം കേട്ട് ക്ഷുഭിതനായി. രാജി വയ്ക്കുന്നതില്‍ നിന്ന് ഇന്ദിരയെ വിലക്കി. ഇന്ദിരയും മക്കളും അടച്ചിട്ട മുറിയില്‍ ആലോചന നടത്തി. തല്‍ക്കാലത്തേയ്ക്കു പോലും രാജിവയ്ക്കരുതെന്നായിരുന്നു മക്കളുടെ വാശി. തനിക്കു ജനപിന്തുണയുണ്ടെന്നും രാജി വേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലേയ്ക്ക് ഇന്ദിരയെത്തി.
സുപ്രീം കോടതിയില്‍ കേസു വരുന്നതിന്റെ തലേന്ന് ഇന്ദിര പ്രസംഗിക്കുന്ന ഒരു സമ്മേളനം കോണ്‍ഗ്രസ് സംഘടിപ്പിച്ചു.
തല്‍ക്കാലത്തേയ്ക്കു താന്‍ പ്രധാനമന്ത്രിയാകാം എന്ന നിര്‍ദ്ദേശം തിരിച്ചടിച്ചെന്നു ബോദ്ധ്യമായ ബറുവ ആ യോഗത്തില്‍ ഇങ്ങനെ പ്രഖ്യാപിച്ചു:
– ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര!
അലഹബാദ് ഹൈക്കോടതി വിധി നിരുപാധികം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
തുടര്‍ന്ന് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
എതിര്‍ശബ്ദങ്ങളെയെല്ലാം ജയിലിലിട്ടു.
മാദ്ധ്യമങ്ങള്‍ക്ക് മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു.
തെരഞ്ഞെടുപ്പുകള്‍ നീട്ടിവച്ചു.
ജുഡീഷ്യറിയടക്കം എല്ലാം ഇന്ദിരയ്ക്കു വിധേയമായി.
ഭരണഘടനയും ഇന്ത്യയുമെല്ലാം ഇന്ദിര മാത്രമാണെന്ന തരത്തിലെ സമ്പൂര്‍ണ്ണ ഏകാധിപത്യം.
ആ ഏകാധിപത്യ-അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ഇന്ത്യയെങ്ങും പാടി നടന്നതാണ് ബറുവയുടെ ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്ന ബറുവയുടെ ആ അശ്ലീല മുദ്രാവാക്യം.
കിരാതവും കരാളവും ഇരുണ്ടതും ജനാധിപത്യം അസ്തമിച്ചതുമായ ആ കാലത്തിന്റെ നാറിയ ചവറ്റുകുട്ടയില്‍ തപ്പി നോക്കിയാല്‍ കിട്ടുന്ന മനം പിരട്ടുന്ന മുദ്രാവാക്യമാണ് ഇന്ത്യയെന്നാല്‍ ഇന്ദിര എന്നത്.
അടിയന്തിരാവസ്ഥക്കാലത്തെ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡന്റെ മകനും ജനാധിപത്യവും ഭരണഘടനയും വരെ നിരോധിച്ച അടിയന്തിരാവസ്ഥയുടെ ആരാധകനുമായ ഹൈബി ഈഡനാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം ഒരാവശ്യം ഉന്നയിച്ചത്:
– എസ് എഫ് ഐ യെ നിരോധിക്കണം!
ജനാധിപത്യമെന്നാല്‍ നിരോധനമാണെന്നു കരുതുന്ന ആ അടിയന്തിരാവസ്ഥാ ആരാധകനു മറുപടിയായി മഹാരാജാസ് കോളജില്‍ എസ് എഫ് ഐ ഒന്നാന്തരമൊരു മറുപടി നല്‍കി:
– ഇന്ദിരയ്ക്കു കഴിഞ്ഞിട്ടില്ല,
പിന്നല്ലേ ഈഡന്!
കോളജ് കവാടത്തിനു മുന്നിലെ ആ ബാനറിനു മുകളില്‍ കെ എസ് യു എഴുതിയത് ഇങ്ങനെ:
– ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും.
എസ് എഫ് ഐ ചരിത്രം ഓര്‍മ്മപ്പെടുത്തി:
– അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തിരാവസ്ഥയുടെ നെറികേടുകളിലൂടെ!
അടിയന്തിരാവസ്ഥയിലും അതിന്റെ നെറികേടുകളിലും ഇന്നും ഉള്‍പ്പുളകം കൊള്ളുന്ന കോണ്‍ഗ്രസ് കുട്ടികള്‍ എസ് എഫ് ഐ യുടെ വാദം അംഗീകരിച്ചത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെട്ട ആ അശ്ലീല മുദ്രാവാക്യം എഴുതി വച്ചാണ്:
– ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ!
അമ്മൂമ്മ ആനപ്പുറത്തിരുന്ന കഥകളില്‍ ഇന്നും അഭിരമിക്കുകയാണവര്‍. അമ്മൂമ്മയുടെ തഴമ്പില്‍ അഭിമാനം കൊള്ളുന്നു.
ആനയും അമ്പാരിയും അമ്മൂമ്മയും ഒടുവില്‍ പാര്‍ട്ടി തന്നെയും നാടുനീങ്ങിയ കഥയൊന്നും കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടില്ല.
ഇന്നുമവര്‍ക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്.
കഷ്ടം, ഒരല്പ ദൂരം പോലും മുമ്പോട്ടു പോകാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല!
നാല്പതു കൊല്ലം മുമ്പു മരിച്ച ഇന്ദിര നിങ്ങളോടു ചോദിക്കുന്നു:
– എന്നെ വിട്ടു റൊമ്പ ദൂരം പോയിട്ടിയാ?
മറുപടി:
– ഉന്നെ എങ്കെ വിട്ടേനോ അങ്കെത്താന്‍ ഇരിക്കേന്‍…
അടുത്ത കോണ്‍ഗ്രസ് ബാനറില്‍ ഇതു കൂടി എഴുതിയേക്കുക:
-ന്റമ്മൂമ്മയ്‌ക്കൊരാനേം അടിയന്തിരാവസ്ഥേം ഒണ്ടാര്‍ന്നു!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here