‘ബ്രിട്ടീഷ് ഭരണത്തെ കെട്ടുകെട്ടിക്കണം അല്ലെങ്കില്‍ സ്വയം നശിച്ച അന്യര്‍ക്ക് മാതൃകയാകണം ഇതാണെന്റെ ജീവിതത്തിലെ ഒരേയൊരു ആഗ്രഹം’ ധീര രക്ത സാക്ഷി മൊയ്യാര ത്ത് ശങ്കരന്റെ വാക്കുകളാണിത്. രാജ്യത്തിന്റെ സ്വാന്ത്ര്യവും അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഉന്നമനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരിന്നു ആ ജീവിതം. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ ധീരസാഹസികനായി പങ്കെടുത്ത് മൊയ്യാരത്ത് ഏറ്റുവാങ്ങിയ പീഡനങ്ങള്‍ ഏറെയാണ്. ഉപ്പു സത്യാഗ്രഹം, ഖാദി പ്രചരണം, കള്ളുഷാപ്പ് പിക്കറ്റിങ് ,ഗുരുവായൂര്‍ സത്യാഗ്രഹം ഇതിലെല്ലാം നേതൃത്വം വഹിച്ച മൊയ്യാരം ഒന്നിന്റെ മുന്നിലും തല കുനിക്കാതെ നിര്‍ഭയനായി നിന്നു
1885 ല്‍ കണ്ണൂര്‍ ജില്ലയിലെ ചൊക്ലി വില്ലേജില്‍ ഒഞ്ചിയത്തെ തൈപള്ളി കുങ്കുകുറുപ്പിന്റെയും മൊയാരം ചിരുത അമ്മയുടെയും ഏക മകനായട്ടായിരുന്നു മൊയ്യാരത്തിന്റെ ജനനം. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ ചൊക്ലി വില്ലേജില്‍ ഒഞ്ചിയത്തെ തൈപള്ളി കുങ്കുകുറുപ്പിന്റെയും മൊയാരം ചിരുത അമ്മയുടെയും ഏക മകനായിരുന്നു മൊയാരത്ത് ശങ്കരന്‍. പാനൂര്‍ മിഷന്‍ കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശ്ശേരി ബി.ഇ.എം.പി സ്‌കൂളിലായിരുന്നു തുടര്‍ വിദ്യാഭ്യാസം വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യത്തില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ശങ്കരന്‍. ശങ്കരന്‍ ചൊല്ലിയ ശ്ലോകങ്ങള്‍ കേട്ട് കുമാരനാശാന്‍ ശങ്കരനെ അഭിനന്ദിച്ചിരുന്നു.
പയ്യോളിക്കടുത്ത് പുറക്കാട് സ്‌കൂളില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു. ഡോക്ടറാവുക എന്ന തന്റെ മോഹം സഫലീകരിക്കുവാനായി വേണ്ടി വരുന്ന പണം കണ്ടെത്താനായിരുന്നു ഈ അധ്യാപക ജോലി. 1913 ജനുവരിയില്‍ കല്‍ക്ക നാഷണല്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിനായി ചേര്‍ന്നു. ദൈനംദിന ചെലവുകള്‍ക്കും, പഠനാവശ്യങ്ങള്‍ക്കും പണം കണ്ടെത്താനായി ഇംഗ്ലീഷ് മെന്‍ എന്ന പത്രത്തില്‍ പ്രൂഫ് റീഡറായി ചേര്‍ന്നു. കല്‍ക്കത്തയിലെ വിപ്ലവപ്രസ്ഥാനങ്ങളുമായുള്ള ശങ്കരന്റെ അടുപ്പം പോലീസുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അമ്മക്കു സുഖമില്ല എന്ന തന്ത്രം പ്രയോഗിച്ച് ശങ്കരനെ കല്‍ക്കത്തയില്‍ നിന്നും പറഞ്ഞയച്ചു. അതോടെ ഡോക്ടറാവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിലേക്കു കാലെുത്തുവയ്ക്കുകയായിരുന്നു
കേരളത്തില്‍ ഓടിനടന്ന് കോണ്ഗ്രസ്സ് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ മുന്നിട്ടിറങ്ങിയ കവിയും എഴുത്തുകാരനുമായ മൊയ്യാരത്ത് ശങ്കരന്‍, കോണ്ഗ്രസ്സിന്റെ ചരിത്രം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. വലിയ മനുഷ്യസ്നേഹിയും ജാതിമത ചിന്തകള്‍ക്ക് അതീതമായി ആളുകളോട് ഇടപഴകുകയും ചെയ്തിരുന്നു അദ്ദേഹം. സവര്‍ണ്ണമേധാവിത്വം പുലര്‍ത്തിയിരുന്ന തന്റെ സമ്പന്നമായ നായര്‍ തറവാടിന്റെ മുന്നില്‍ വെച്ച് ജാതി വിരുദ്ധ മഹാ സമ്മേളനം നടത്തുകയും തന്റെ മനുഷ്യസ്നേഹത്തിന്റെ ഉന്നതമായ ചിന്ത അന്നത്തെ മനുഷ്യരിലേക്ക് പടര്‍ത്തുകയും ചെയ്ത അദ്ദേഹം പതിയെ ഒരു തൊഴിലാളിപക്ഷ ചിന്താഗതിക്കാരനായി മാറുകയായിരുന്നു. അങ്ങനെ കോണ്ഗ്രസ്സില്‍ നിന്നും കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ പതിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുക്കുകയും ചെയ്തു. അദ്ദേഹം കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായി പിന്നീട് എളുപ്പം വളരുകയായിരുന്നു.
എന്നാല്‍ ഇത് കോണ്ഗ്രസിന് അംഗീകരിക്കാന്‍ സാധിച്ചില്ല . ദേശിയ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ലബ്ധിക്കായി ആ സമര ഭൂമികയില്‍ നിറഞ്ഞു നിന്ന ആ മഹാ മനീഷിയെ സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം കമ്മ്യൂണിസ്റ്റായി എന്ന ഒറ്റ കാരണത്താല്‍ വീട്ടിലേക്ക് പോകും വഴിയെ കോണ്ഗ്രസ്സിന്റെ ഗുണ്ടകള്‍ അതിഗ്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി. ആ ആക്രമണം അദ്ദേഹത്തിന്റെ മരണത്തിലേക്കും നയിച്ചു.കോണ്ഗ്രസ്സുകാര്‍ സ്വന്തം പിതാവിനെ തല്ലിക്കൊന്നു എന്നാണ് മൊയ്യാരത്തിന്റെ രക്തസാക്ഷിത്തത്തോട് തായാട്ട് ശങ്കരന്‍ പ്രതികരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here