Kannur University: അധ്യാപക നിയമനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിക്ഷിപ്‌ത താല്‍പര്യക്കാര്‍; എല്ലാം ചട്ടപ്രകാരമെന്ന് തെളിവുകള്‍

വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സംസ്ഥാനസര്‍ക്കാരിനെതിരായി നിലകൊള്ളാനാണ് എപ്പോ‍ഴും പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഇനി പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാല(kannur university) മലയാളം വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലെ പ്രിയാ വര്‍ഗീസിന്റെ നിയമനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിക്ഷിപ്‌ത താല്‍പര്യക്കാര്‍. എന്നാല്‍ പൂര്‍ണ്ണമായും യുജിസി(ugc) ചട്ടങ്ങള്‍ക്ക് വിധേയമായി നടന്ന റിക്രൂട്ട്‌മെന്റിനെ സര്‍ക്കാരിനെതിരായ ആയുധമാക്കാനുള്ള ശ്രമമായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയത്‌.

പ്രിയാ വര്‍ഗീസിനേക്കാള്‍ അക്കാദമിക് സ്‌ക്കോര്‍ (റിസേര്‍ച്ച് സ്‌ക്കോര്‍) ഉണ്ടായിരുന്ന വ്യക്തി അഭിമുഖ പരീക്ഷയില്‍ രണ്ടാമതായി എന്നതായിരുന്നു നിക്ഷിപ്ത‌ താല്‍പര്യക്കാരുടെ പ്രധാന ആക്ഷേപം. എന്നാല്‍, അക്കാദമിക് സ്‌ക്കോര്‍ കേവലം യോഗ്യതാ മാനദണ്ഡം മാത്രമാണെന്ന് യുജിസി നിഷ്‌കര്‍ഷിച്ചത് ഇക്കൂട്ടര്‍ മറച്ചുവെക്കുകയായിരുന്നു. കൃത്യമായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വര്‍ഗീസിന് നിയമനം നല്‍കിയതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.

യുജിസിയുടെ ജൂലൈ 18, 2018 ലെ ഗസറ്റ് നോട്ടിഫിക്കേഷനില്‍ (UGC Regulations on Minimum Qualifications for Appointment of Teachers and Other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2018) സര്‍വ്വകലാശാല വകുപ്പുകളിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡം (പേജ് നമ്പര്‍ 6 ല്‍ 4.1 II iii ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

‘A minimum of eight years of experience of teaching and / or research in an academic / research position equivalent to that of Assistant Profeossr in a University, College or Accredited Research Institution/industry with a minimum of seven publications in the peer reviewed/UGC listed journals and a total research score of Seventy Five (75) as per the criteria given in the Appendix III, Table 2.’
(പേജ് നമ്പര്‍ 6, 4.1 II iii)

അതായത്, നിലവിലെ യുജിസി ചട്ടങ്ങള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പിഎച്‌ഡി ഡിഗ്രിയും എട്ടുവര്‍ഷത്തെ അധ്യാപന/ഗവേഷണ പരിചയവുമാണ് യോഗ്യത. അതോടൊപ്പം പിയര്‍ റിവ്യൂഡ്/യുജിസി കെയര്‍ ലിസ്റ്റഡ് ജേണലുകളില്‍ ഏഴില്‍ കുറയാത്ത അക്കാദമിക് പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചിരിക്കുകയും 75 ന് മുകളില്‍ റിസര്‍ച്ച് സ്‌ക്കോര്‍ (അക്കാദമിക്ക് സ്‌ക്കോര്‍) നേടുകയും ചെയ്യണം.

സര്‍വ്വകലാശാലകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടത്തേണ്ടതെന്നും യുജിസി ചട്ടങ്ങളില്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം അക്കാദമിക്ക് സ്‌ക്കോര്‍ അഥവാ റിസേര്‍ച്ച് സ്‌ക്കോര്‍ എന്നത് ഇന്റര്‍വ്യൂയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡം മാത്രമാണ്.

2018 ലെ യുജിസി ഗസറ്റ് നോട്ടിഫിക്കേഷനില്‍ പേജ് നമ്പര്‍ 6 ല്‍ Note ആയി അക്കാദമിക്ക് സ്‌ക്കോറിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്:

The Academic score as specified in Appendix III (Table 3A) for Universities, and Appendix III (Table 3B) for Colleges, shall be considered for short-listing of the candidates for interview only, and the selections shall be based only on the performance in the interview.’

അതായത് അഭിമുഖ പരീക്ഷയിലേക്ക് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനുള്ള അളവുകോല്‍ മാത്രമാണ് അക്കാദമിക് സ്‌ക്കോര്‍. ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂവിലെ പ്രകടനം മാത്രമാണ് അന്തിമ സെലക്ഷന്‍ നിര്‍ണ്ണയിക്കുന്നത്.

2018 യുജിസി നോട്ടിഫിക്കേഷന്റെ അപ്പെന്റിക്‌സ് 3, ടേബിള്‍ 2 പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 75 മാര്‍ക്ക് ആണ് അക്കാദമിക്ക് സ്‌ക്കോര്‍ കട്ട് ഓഫ് എന്നുകൂടെ വ്യക്തമാക്കിയിട്ടുമുണ്ട്. അതായത് 75 ന് മുകളില്‍ സ്‌ക്കോര്‍ നേടിയ എല്ലാ അപേക്ഷകരും ഇന്റര്‍വ്യൂവിന് വിളിക്കപ്പെടും. അപ്പോഴും അപേക്ഷകരുടെ ബാഹുല്യം ഉണ്ടെങ്കില്‍ ഈ കട്ട് ഓഫ് സ്‌ക്കോര്‍ ഉയര്‍ത്താന്‍ അതത് സര്‍വ്വകലാശാലകള്‍ക്ക് കഴിയും.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ അഭിമുഖ പരീക്ഷയ്ക്കുള്ള മിനിമം അക്കാദമിക് സ്‌ക്കോര്‍ 75 ആയാണ് സര്‍വ്വകലാശാല നിശ്ചയിച്ചത്. അതായത് 75 നു മുകളില്‍ റിസര്‍ച്ച് സ്‌ക്കോറുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖ പരീക്ഷയ്ക്ക് യോഗ്യത നേടും. ആകെയുണ്ടായിരുന്ന 12 അപേക്ഷകരില്‍ ഈ കട്ട് ഓഫ് മാര്‍ക്ക് കടന്ന 6 പേരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുകയാണുണ്ടായത്.

പ്രിയാ വര്‍ഗ്ഗീസിന്റെ അക്കാദമിക് സ്‌ക്കോര്‍ 156 ആണ്. യോഗ്യതാ മാര്‍ക്കായ 75 ന്റെ ഇരട്ടി മാര്‍ക്കാണ് പ്രിയാ വര്‍ഗ്ഗീസ് നേടിയത്. ഇന്റര്‍വ്യൂവില്‍ രണ്ടാമതെത്തിയ വ്യക്തി പ്രിയാ വര്‍ഗ്ഗീസിനേക്കാള്‍ കൂടുതല്‍ അക്കാദമിക് സ്‌ക്കോര്‍ നേടിയിട്ടുണ്ടെങ്കിലും ഇരുവര്‍ക്കും ഇന്റര്‍വ്യൂവിലേക്ക് യോഗ്യത മാത്രമാണ് ഈ അക്കാദമിക് സ്‌ക്കോര്‍ കൊണ്ട് സാധ്യമാവുന്നത്.

യുജിസി ചട്ടപ്രകാരം ഇന്റര്‍വ്യൂവിലെ പ്രകടനം മാത്രമാണ് സെലക്ഷന് മാനദണ്ഡമാവുന്നത്. ഇക്കാരണം കൊണ്ടുതന്നെ പല അപേക്ഷകരും കട്ട് ഓഫ് മാര്‍ക്ക് കടക്കാനുള്ള അക്കാദമിക് പബ്ലിക്കേഷനുകള്‍ മാത്രമേ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കാറുള്ളൂ. പിയര്‍ റിവ്യൂ ചെയ്യാത്ത ആനുകാലികങ്ങളിലെയും മറ്റ് പ്രസിദ്ധീകരണങ്ങളിലെയും ലേഖനങ്ങള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുന്നവരുടെ അക്കാദമിക് സ്‌ക്കോര്‍ സ്വാഭാവികമായും ഉയര്‍ന്നുനില്‍ക്കും. പ്രിയാ വര്‍ഗീസ് പിയര്‍ റിവ്യൂ ചെയ്ത പ്രസിദ്ധീകരണങ്ങളിലെ പബ്ലിക്കേഷന്‍സ് മാത്രമേ സമര്‍പ്പിച്ചിരുന്നുമുള്ളൂ.

പ്രിയാ വര്‍ഗ്ഗീസിന് എട്ടുവര്‍ഷത്തെ അധ്യാപക പരിചയം ഇല്ലെന്നാണ് മറ്റൊരു ആക്ഷേപം. കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന 2 വര്‍ഷം ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അധ്യാപക കാലയളവായി കണക്കാക്കി എന്നാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ വാദം. എന്നാല്‍ 2018 ലെ യുജിസി ഗസറ്റ് നോട്ടിഫിക്കേഷന്‍ അധ്യാപന പരിചയത്തെ നിര്‍വ്വചിക്കുന്ന ഭാഗം ഈ വാദത്തെയും പൊളിക്കുന്നു. ഡെപ്യൂട്ടേഷന്‍ കാലയളവ് അദ്ധ്യാപക പരിചയമായി കണക്കാക്കുമെന്ന് യുജിസി ചട്ടങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്. 2018 യുജിസി നോട്ടിഫിക്കേഷനിലെ അപ്പന്റിക്‌സ് II, ടേബിള്‍ 1 ല്‍ Assessment Criteria and Methodology for University / College Teachers എന്ന ശീര്‍ഷകത്തിനു ചുവടെ (പേജ് നമ്പര്‍ 74) അനുബന്ധമായി ഇങ്ങനെ പറയുന്നു:|

‘For the purpose of assessing the grading of Activity at Serial No. 1 and Serial No. 2, all such periods of duration which have been spent by the teacher on different kinds of paid leaves such as Maternity Leave, Child Care Leave, Study Leave, Medical Leave, Extraordinary Leave and Deputation shall be excluded from the grading assessment. The teacher shall be assessed for the remaining period of duration and the same shall be extrapolated for the entire period of assessment to arrive at the grading of the teacher. The teacher on such leaves or deputation as mentioned above shall not be put to any disadvantage for promotion under CAS due to his/her absence from his/her teaching responsibilities subject to the condition that such leave/deputation was undertaken with the prior approval of the competent authority following all procedures laid down in these regulations and as per the acts, statutes and ordinance of the parent institution.’

അതായത് മതിയായ അനുമതികളോടെ ഡെപ്യൂട്ടേഷനില്‍ പോകുന്ന അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കപ്പെടരുത് എന്ന് വ്യക്തമായി യുജിസി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഡെപ്യൂട്ടേഷന്‍ ഒഴിച്ചുള്ള കാലയളവിലെ അദ്ധ്യാപന മികവ് എക്ട്രാപൊലേറ്റ് ചെയ്താവണം മൊത്തം അധ്യാപന പ്രകടനം വിലയിരുത്തേണ്ടതെന്നും യുജിസി നിര്‍ദേശിക്കുന്നുണ്ട്. ആ നിലയ്ക്ക് തന്നെ എട്ടുവര്‍ഷത്തെ മതിയായ അദ്ധ്യാപക പരിചയത്തിന് പ്രിയാ വര്‍ഗീസ് അര്‍ഹയാണ്.

ഇത് കൂടാതെ യുജിസിയുടെ ഫാക്വല്‍ട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം (FDP) / ഫാക്വല്‍ട്ടി ഇമ്പ്രൂവ്‌മെന്റ് പ്രോഗ്രാം (FIP) വഴി പിഎച്‌ഡി ചെയ്യാനായി ചെലവഴിച്ച രണ്ടുവര്‍ഷ കാലയളവുകൂടെ പരിഗണിച്ചാല്‍ 2012 മുതല്‍ പത്ത് വര്‍ഷത്തെ അധ്യാപന/ഗവേഷണ പരിചയമാണ് പ്രിയാ വര്‍ഗ്ഗീസിനുള്ളത്. യുജിസി സെക്രട്ടറി രാജ്യത്തെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് 2016 മാര്‍ച്ച് ഒന്നാം തിയ്യതി അയച്ച കത്തില്‍ ഇപ്രകാരം സര്‍വ്വീസില്‍ ഉള്ളവര്‍ ഗവേഷണത്തിന് ചെലവഴിച്ച കാലയളവിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്കും അതിന് മുകളിലുള്ള തസ്തികകളിലേക്കുമുള്ള അദ്ധ്യാപന/ഗവേഷണപരിചയ യോഗ്യതയായി കണക്കാക്കാം എന്ന് കൃത്യമായി പറയുന്നുണ്ട്. യുജിസി സെക്രട്ടറിയുടെ പ്രസ്തുത കത്തിലെ നിര്‍ദ്ദേശം ഇപ്രകാരമാണ് :

‘the period of active service spent on pursuing Research Degree, i.e. for acquiring Ph.D. degree simultaneously without taking any kind of leave may be counted as teaching experience for the purpose of direct recruitment / promotion to the post of Aossciate Profeossr and above.’ (യുജിസി സെക്രട്ടറിയുടെ കത്ത്, മാര്‍ച്ച് 1, 2016)

2016 ഫെബ്രുവരി 4 ന് നടന്ന യുജിസിയുടെ 512 ആമത് മീറ്റിങ്ങില്‍ കൈക്കൊണ്ട ഈ തീരുമാനമാണ് യുജിസി സെക്രട്ടറി ജസ്പാല്‍ എസ് സന്ധു വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ചത്. ഇതുപ്രകാരം സര്‍വീസില്‍ ഉള്ളവരുടെ പിഎച്ച്ഡി കാലയവിലെ ഗവേഷണപരിചയവും ടീച്ചിങ് എക്‌സ്പീരിയന്‍സായി കണക്കാക്കാവന്നതാണ്.

2018 ലെ യുജിസി നോട്ടിഫിക്കേഷനിലും ഇതിനെപറ്റി പരാമര്‍ശിച്ചിട്ടുണ്ട്. (പേജ് നമ്പര്‍ 5, സെക്ഷന്‍ 3.9)

‘The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion.’

ഇതിലെ ആദ്യഭാഗം മാത്രം ഉയര്‍ത്തിക്കാട്ടിയാണ് നിക്ഷിപ്തതാല്‍പര്യക്കാരുടെ അവകാശവാദം. സര്‍വ്വീസില്‍ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളുടെ ഗവേഷണ കാലയളവിനെ അദ്ധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കില്ല എന്നാണ് സെക്ഷന്‍ 3.9 ലെ ആദ്യഭാഗം പറയുന്നത്. ആക്റ്റീവ് സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് ആ ഭാഗത്തെ പരാമര്‍ശം ബാധകമല്ല. സര്‍വ്വീസില്‍ നിന്നുകൊണ്ട് ഡെപ്യൂട്ടേഷന്‍ രീതിയില്‍ ഗവേഷണം പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാം എന്ന് സ്പഷ്ടീകരിക്കുകയാണ് 2018 ലെ യുജിസി നോട്ടിഫിക്കേഷന്‍ ചെയ്യുന്നത്.

മതിയായ അനുമതികളോടെ ഡെപ്യൂട്ടേഷനില്‍ പോകുന്ന അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കപ്പെടരുത് എന്ന് 2018 ലെ യുജിസി നോട്ടിഫിക്കേഷന്‍ ക്ലാരിഫൈ ചെയ്തിട്ടുമുണ്ട്. ഡെപ്യൂട്ടേഷന്‍ രീതിയിലെ ഗവേഷണം ഒരിക്കലും ‘ലീവ്’ അല്ല. കൂടുതല്‍ സമയം ഗവേഷണത്തിന് ചെലവഴിക്കുന്ന ഈ ഡെപ്യൂട്ടേഷന്‍ കാലയളവ് എല്ലാ അര്‍ത്ഥത്തിലും ടീച്ചിങ്/ഗവേഷണ എക്‌സ്പീരിയന്‍സായി പരിഗണിക്കണം എന്നാണ് യുജിസി നോട്ടിഫിക്കേഷന്റെ സ്പിരിറ്റ് തന്നെ.

കേരള ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് 25-4-2016 ന് ഇറക്കിയ ഉത്തരവ് (G.O. (Rt.) No: 1121/2016/H.Edn.) പ്രകാരം പ്രിയാ വര്‍ഗ്ഗീസിന് യുജിസിയുടെ FIP സ്‌കീം പ്രകാരം പിഎച്ഡി ചെയ്യാനുള്ള ഡെപ്യൂട്ടേഷന്‍ അനുവദിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. ഉത്തരവില്‍ പറഞ്ഞത് ഇങ്ങനെയാണ്:

‘Government have examined the request and pleased to accord sanction for the deputation of Smt. Priya Varghese, Assistant Profeossr in Malayalam, Sree Vivekananda College, Kunnamkulam, Thrissur, for undergoing PhD course for the period from 29-7-2015 to 28-7-2017 under FIP scheme…’
(G.O. (Rt.) No: 1121/2016/H.Edn. dated 25-4-16.)

FDP /FIP വഴി ഗവേഷണം പൂര്‍ത്തീകരിക്കുന്നത് സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഗവേഷണം ചെയ്യുന്നതാകയാല്‍ ഗവേഷണ കാലയളവുകൂടെ ടീച്ചിങ്/ഗവേഷണ എക്‌സ്പീരിയന്‍സായി നിസ്സംശയമായും പരിഗണിക്കാം.

ഇതിനുപുറമേ കണ്ണൂര്‍ യൂണിവേര്‍സിറ്റി ബിഎഡ് സെന്ററിലെ അദ്ധ്യാപന കാലയളവുകൂടി പരിഗണിച്ചാല്‍ മൊത്തം 12 ലധികം വര്‍ഷത്ത ടീച്ചിങ്ങ് എക്‌സ്പീരിയന്‍സാണ് പ്രിയാ വര്‍ഗീസ്സിനുള്ളത്. സമാനമായ മുന്‍കാല അധ്യാപന സര്‍വ്വീസിനെ പ്രൊമോഷനുള്ള യോഗ്യതയായി പരിഗണിക്കാമെന്ന് യുജിസി പറയുന്നുണ്ട്. യുജിസി നോട്ടിഫിക്കേഷന്‍ 2018 ന്റെ പേജ് നമ്പര്‍ 48 സെക്ഷന്‍ 10.0 യില്‍ ‘Counting of Past Services for Direct Recruitment and Promotion Under CAS’ എന്ന ശീര്‍ഷകത്തില്‍ പറയുന്നത് ഇപ്രകാരമാണ്:

Previous regular service, whether national or international, as Assistant Profeossr, Aossciate Profeossr or Profeossr or equivalent in a University, College,National
Laboratories or other scientific / professional Organizations such as the CSIR, ICAR, DRDO, UGC, ICSSR, ICHR, ICMR, DBT, etc., should be counted for direct recruitment and promotion under CAS of a teacher as Assistant Profeossr, Aossciate Profeossr, Profeossr or any other nomenclature these posts are described as per Appendix III
Table 1 to 5…’.

അതായത്, മതിയായ മാനദണ്ഡങ്ങള്‍ പാലിച്ച സമാന രീതിയിലുള്ള മുന്‍കാല സര്‍വീസ് കാലയളവിനെ ഇപ്രകാരം ടീച്ചിങ് എക്‌സ്പീരിയന്‍സായി പരിഗണിക്കണമെന്ന് യുജിസി ഗസറ്റ് നോട്ടിഫിക്കേഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
(പേജ് നമ്പര്‍ 48, സെക്ഷന്‍ 10.0)

ഇതോടെ പന്ത്രണ്ട് വര്‍ഷത്തിലേറെ അധ്യാപന പരിചയമുള്ള പ്രിയാ വര്‍ഗ്ഗീസിന് യുജിസി നിഷ്‌കര്‍ഷിച്ച ടീച്ചിങ് എക്‌സ്പീരിയന്‍സ് ഇല്ലെന്ന വാദവും നിക്ഷിപ്‌ത താല്‍പര്യക്കാരുടെ കള്ളപ്രചാരണം മാത്രമാണെന്ന് വ്യക്തമാവുകയാണ്.

യുജിസി നിര്‍ദ്ദേശിച്ച എല്ലാ യോഗ്യതയുമുള്ള പ്രിയാ വര്‍ഗീസ് ഇന്റര്‍വ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഒന്നാമതെത്തുകയായിരുന്നു. ഇവിടെ യാതൊരു യുജിസി ചട്ടവും ലംഘിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല പരിപൂര്‍ണ്ണമായും മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് റിക്രൂട്ട്‌മെന്റ് നടന്നത്. അക്കാദമിക് സ്‌ക്കോറിന്റെ പേരുപറഞ്ഞുകൊണ്ട് ഈ നിയമന പ്രക്രിയയെ അവഹേളിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News