സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായി സജീവമായി പോരാടിയ എകെജി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് കോൺഗ്രസ് നേതാവായിരുന്ന കെ കേളപ്പന്റെ ശിഷ്യനായിട്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ചേർന്ന് എകെജി സജീവമായ ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾ നടത്തി.
ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റനായി പ്രവർത്തിച്ചു. അതിന്റെ പ്രചരണാർത്ഥം താഴ്ന്ന ജാതിക്കാർക്ക് നിഷിദ്ധമായിരുന്ന പയ്യന്നൂരിനടുത്ത് കണ്ടോത്ത് ക്ഷേത്ര പൊതുവഴിയിലൂടെ ദളിതരെ സംഘടിപ്പിച്ച് ജാഥ നടത്തി, അതിന്റെ ഭാഗമായി ക്രൂരമായ മർദ്ദനമേറ്റു.
സ്വാതന്ത്ര്യസമരത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച എകെജി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്ത് 15ന് ജയിലിലായിരുന്നു. ജയിലിൽവെച്ചാണ് അദ്ദേഹം ത്രിവർണ പതാക ഉയർത്തിയത്. മാതൃരാജ്യത്തെ കൊളോണിയൽ നുകത്തിൽനിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനും വേണ്ടി വിശ്രമരഹിതമായി പോരാടിയ ജീവിതമായിരുന്നു സഖാവ് എകെജിയുടേത്.
ആ പോരാട്ടത്തിന്റെ ഭാഗമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകൾക്കുള്ളിലായിരുന്നു. 20 തവണ അദ്ദേഹം തടവറയിൽ അടയ്ക്കപ്പെട്ടു. വർഷങ്ങൾ നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ജയിൽവാസം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു സഖാവ് എകെജി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here