Ola: ഒറ്റ ചാര്‍ജില്‍ 500 കി.മീ സഞ്ചരിക്കും; പുത്തന്‍ ഇലക്ട്രിക് കാറുമായി ഒല

ഒലയുടെ ഇലക്ട്രിക് കാര്‍(Ola electric car) 2024-ല്‍ വിപണിയിലെത്തുമെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍. ഒല ഇലക്ടിക് കാറിന് ഒറ്റ ചാര്‍ജില്‍ 500 കി.മീ ദൂരം സഞ്ചരിക്കാനാവുമെന്ന് അഗര്‍വാള്‍ പറഞ്ഞു. അത്യാധുനിക കമ്പ്യൂട്ടര്‍, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റില്‍ലെസ് ഡോറുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കാറിലുണ്ടാവും.

ഒലയുടെ സ്വന്തം മൂവ് ഓസ് ആയിരിക്കും കാറിലുണ്ടാവുക. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്‌ഡേറ്റുകള്‍ ലഭിക്കും. ‘ഇന്ത്യ ഇ.വി വിപ്ലവത്തിന്റെ ആഗോള പ്രഭവകേന്ദ്രമായി മാറേണ്ടതുണ്ടെന്നും ലോകത്തെ വാഹന വിപണിയുടെ 25 ശതമാനം ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിക്കുമ്പോള്‍, അത് മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവും,’ അഗര്‍വാള്‍ പറഞ്ഞു.

സമ്പൂര്‍ണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്.ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുക. താക്കോലും ഹാന്‍ഡിലും ഇതിനുണ്ടാവില്ലെന്നും ഒല സിഇഒ പറഞ്ഞു. 50 നഗരങ്ങളിലായി 100 ഹൈപ്പര്‍ ചാര്‍ജറുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. 99,999 രൂപയ്ക്ക് ഒല പ്രീമിയം ഡിസൈനോടു കൂടിയ പുതിയ ഒല എസ്1 സ്‌കൂട്ടറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലെ ഇവി കാറുകളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ് അതിന്റെ ഉയര്‍ന്ന വില. ഇലക്ട്രിക് കാറുകളുടെ വില വളരെയധികം കൂടാനുള്ള പ്രധാനകാരണം അതിലുപയോഗിക്കുന്ന ബാറ്ററിപാക്കിന്റെ വിലയാണ്. ബാറ്ററി പാക്കിന് വില കൂടാനുള്ള കാരണം ഇന്ത്യയില്‍ ഇവിക്കുള്ള ലിഥിയം അയോണ്‍ ബാറ്ററി ഉത്പാദിപ്പിക്കുന്നില്ല എന്നതാണ്. ഇരുചക്ര വാഹനം മുതല്‍ നെക്‌സോണ്‍ ഇവി വരെ ബാറ്ററിപാക്ക് ഇറക്കുമതി ചെയ്താണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ഈ പ്രശ്‌നം മറികടക്കാനുള്ള വേഗത്തിലുള്ള പരിശ്രമത്തിലാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ ഒല ഇലക്ട്രിക്. ഇന്ത്യയില്‍ തന്നെ ലിഥിയം അയണ്‍ ബാറ്ററികള്‍ ഉത്പാദിപ്പിക്കാനുള്ള ഒലയുടെ പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ഒലയുടെ ബാറ്ററി നിര്‍മാണ പ്ലാന്റ് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ചൈന, തായ്വാന്‍, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ലിഥിയം അയണ്‍ ബാറ്ററികള്‍ ഇറക്കുമതി ചെയ്യുന്നത്. ഒല കൊറിയ ആസ്ഥാനമായ എല്‍ജി കെമില്‍ നിന്നാണ് ബാറ്ററി വാങ്ങുന്നത്. ഇവിയുടെ ബാക്കി പ്രധാന ഭാഗങ്ങളെല്ലാം സ്വദേശിവല്‍ക്കരിച്ചെങ്കിലും ബാറ്ററി ഇതുവരെയും സാധിച്ചിട്ടില്ല എന്നത് വലിയ പ്രശ്‌നങ്ങളാണ് ഇവി നിര്‍മാണമേഖലയിലുണ്ടാകുന്നത്. ഒലയുടെ ബാറ്ററി വിജയിച്ചാല്‍ അത് ഇന്ത്യന്‍ ഇവി സെക്ടറിന്റെ എക്കോ സിസ്റ്റം തന്നെ മാറ്റിമറിക്കും.

ഇന്ത്യയിലെ ഇവി ബാറ്ററികളുടെ വില 40 ശതമാനം വരെ കുറയ്ക്കാന്‍ ഒലയുടെ ഈ നീക്കത്തിന് കഴിയും. ഇത് ഇവി വാഹനങ്ങളുടെ വിലയില്‍ 25 ശതമാനം വരെ കുറവുണ്ടാകും. ആദ്യഘട്ടത്തില്‍ ഒലയുടേത് അടക്കമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഉപയോഗിക്കാനാകുന്ന ബാറ്ററിയാണ് നിര്‍മിക്കുക എന്ന് ഒല വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ നിര്‍മാണ കമ്പനികളുടെ ആവശ്യം കഴിഞ്ഞ് കയറ്റുമതി ചെയ്യാനും ഒലക്ക് പദ്ധതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here