Jio: 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകളുടെ നിരോധനം; നേട്ടം ജിയോയ്ക്ക്

കേന്ദ്രം 12,000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകള്‍(Chinese phones) നിരോധിച്ചാല്‍ അതിന്റെ ഏറ്റവും വലിയ നേട്ടം രാജ്യത്തെ ടെലികോം ഭീമനായ റിലയന്‍സ് ജിയോയ്ക്ക്(Jio). 5ജി ലേലം ജിയോ സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കമെന്നാണ് വിവരം. 5ജി സേവനമുള്ള ജിയോ ഫോണ്‍ ഈ വര്‍ഷം അവസാനം ജിയോ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവോ, ഷവോമി, മോട്ടറോള, ഒപ്പോ എന്നീ ചൈനീസ് കമ്പനികള്‍ 5ജി സേവനം ലഭിക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കികഴിഞ്ഞു. എന്നാല്‍ ചൈനീസ് കമ്പനികളുടെ 12,000 രൂപയ്ക്ക് താഴെയുള്ള ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അത് ജിയോയ്ക്കും അവര്‍ മുന്നോട്ടുവയ്ക്കുന്ന ജിയോ ഫോണിനും വമ്പന്‍ നേട്ടമാണുണ്ടാക്കുക. ഇന്ത്യയിലെ 5ജി സേവന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജിയോ ഫോണിനാവും.

ഇന്ത്യയില്‍ കാലുറപ്പിച്ച ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ നിലവില്‍ 10,000 മുതല്‍ 15,000 രൂപ വരെയുള്ള കുറഞ്ഞ വിലയ്ക്കുള്ള ഫോണുകളുടെ വിപണിയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2022ന്റെ ആദ്യ പാദത്തില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യയിലെ ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 74% വിഹിതവും കൈവശപ്പെടുത്തി. ഇതില്‍ 23 ശതമാനം വിഹിതവുമായി ഷവോമിയാണ് മുന്നില്‍. വിവോ 15 ശതമാനം, ഒപ്പോ ഒമ്പത് ശതമാനം എന്നിങ്ങനെയാണ് മറ്റു ചൈനീസ് കമ്പനികളുടെ സ്ഥാനം.

ഈ വര്‍ഷം ജൂണ്‍ പാദത്തില്‍, ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ നാലില്‍ മൂന്ന് വില്‍പ്പനയും 150 ഡോളറില്‍(11,944 ഇന്ത്യന്‍ രൂപ) താഴെയുള്ള മൊബൈല്‍ ഫോണുകളാണ്. ഈ വില്‍പ്പനയുടെ 80 ശതമാനവും ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്, ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ശതമാനം വളര്‍ച്ചയുണ്ടായി. ജൂണ്‍ പാദത്തില്‍ ഷവോമി എട്ട് ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍, സാംസങ് 6.9 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചതായി കാനലിസ് റിപ്പോര്‍ട്ട് പറയുന്നു.

പുതുതായി ഇറങ്ങിയ ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ വില മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറവാണ്. ഉദാഹരണത്തിന്, വിവോ ഇസഡ്6 5ഏ 22,590 രൂപയ്ക്കും, വിവോ വി22 പ്രോ 21,858 രൂപയ്ക്കും, ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി 18,999 രൂപയ്ക്കും, ഷവോമി എംഐ 11ജെ 21,779 രൂപയ്ക്കും, ഷവോമി എംഐ 11ജെ 21,779 രൂപയ്ക്കും, ഷവോമി റെഡ്മി നോട്ട് 10ടി 10,749 രൂപയ്ക്കും ഷവോമി റെഡ്മി നോട്ട് 11ടി 5ജി 15,499 രൂപയ്ക്കും ലഭിക്കും.

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഏകദേശം 6,500 കോടി രൂപയുടെ നികുതി വെട്ടിപ്പില്‍ വിവോയുടെ ഓഫീസില്‍ നടന്ന ഇ.ഡി റെയ്ഡുമൊക്കെ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതു കൂടാതെ കസ്റ്റംസ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഒപ്പോയ്ക്കെതിരെ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ മെയില്‍ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം ഷവോമി ഇന്ത്യയില്‍ നിന്നും 5551 കോടി രൂപ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് തിരിച്ചടിയുണ്ടായാല്‍ ഇന്ത്യയില്‍ ജിയോ ഫോണ്‍ 5ജിയിലൂടെ പ്രഖ്യാപിത ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ് ജിയോ. 9000- 10000 രൂപ നിരക്കിലുള്ള ഫോണുകളും ഇറക്കാന്‍ ജിയോയ്ക്ക് ആവുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 1600ഃ720 പിക്സല്‍ റെസലൂഷന്‍, ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 ഫൈവ് ജി പ്രൊസസര്‍ എന്നിവയാണ് ഫീച്ചറുകള്‍. 4 ജിബി റാം, 32 ജിബി യൂസര്‍- എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ്, ഡ്യുവല്‍ ക്യാമറ എന്നിവയുമുണ്ടാവും.

അപ്ഗ്രേഡ് ചെയ്ത ഫീച്ചറുകളുടെ അകമ്പടിയോടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ കഴിയുന്നു എന്നാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ മേധാവിത്വം നേടാന്‍ പ്രധാന കാരണം. ഇതേ രീതി പിന്തുടര്‍ന്ന് ടെലികമ്യൂണിക്കേഷന്‍ വിപണി കൈപ്പിടിയിലൊതുക്കാനാണ് ജിയോയും ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News