ശ്രീ എൻ നാരായന്റെ മരണത്തിൽ അനുശോചിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ മെമ്പർ എം എ ബേബി . ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം നാരായന് ആദരാഞ്ജലികൾ അർപ്പിച്ചത് . മലയാള നോവലിന് വേറിട്ടൊരു മുഖം നല്കിയ ശ്രീ നാരായന് എൻറെ ആദരാഞ്ജലി എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് . പോസ്റ്റ് ഇങ്ങനെ .
” മലയാളനോവലിന് വേറിട്ടൊരു മുഖം നല്കിയ ശ്രീ നാരായന് എൻറെ ആദരാഞ്ജലി.
ഇന്ത്യൻ ഭാഷകളിൽ ഒരു നോവൽ എഴുതിയ ആദ്യത്തെ ഗോത്ര സമുദായാംഗമാണ് ശ്രീ നാരായൻ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇംഗ്ലീഷ് എഴുത്തുകാർ മാത്രമെ നാരായന് മുമ്പ് ഗോത്ര സമുദായത്തിൽ നിന്ന് ഇങ്ങനെ ഒരു ആധുനിക ബൃഹദാഖ്യാനം നടത്തിയിട്ടുള്ളു. കൊച്ചരേത്തി എന്ന നോവലിലൂടെ നാരായൻ വച്ച ഈ വലിയ ചുവടുവയ്പ്, കൊളോണിയൽ കാലത്ത് ഇന്ദുലേഖ എന്ന് ഒരു നോവൽ മലയാളത്തിൽ എഴുതിക്കൊണ്ട് ചന്തുമേനോൻ നടത്തിയ കാൽവയ്പിന് സമാനമാണ്. അടിമകളുടെ ഭാഷയിലുള്ള ആഖ്യാനമാണ് ഇവ രണ്ടും. വിമോചനത്തിന്റെ ഉദയസൂര്യനും.
കേരളത്തിലെ ഗോത്ര സമൂഹമായ മലയരയന്മാരുടെ ജീവിതത്തെക്കുറിച്ച് അതേ ഗോത്രത്തിൽ തന്നെ ഉള്ള ഒരാൾ എഴുതിയ നോവൽ ആണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ‘കൊച്ചരേത്തി'(1998).
‘കൊച്ചരേത്തി: ദി അരയ വുമൺ’ എന്ന പേരിൽ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽ ഈ പുസ്തകം ഇന്ന് പാഠപുസ്തകമാണ്.
‘ഊരാളിക്കുടി’, ‘ചെങ്ങാറും കുട്ടാളും’, ‘വന്നല’ , ‘ഈ വഴിയിൽ ആളേറെയില്ല’, ‘ആരാണ് തോൽക്കുന്നവർ’, ‘തിരസ്‌കൃതരുടെ നാളെ’, ‘മനസും ദേഹവും കൊണ്ട് ഞാൻ നിൻ്റേയാ’ എന്നിവയാണ് നാരായൻറെ മറ്റ് നോവലുകൾ. ‘നിസ്സഹായന്റെ നിലവിളി’, പെലമറുത’, ‘കഥകൾ: നാരായൺ’ , ‘നാരായന്റെ തെരഞ്ഞെടുത്ത കഥകൾ’, തുടങ്ങിയ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
നമ്മുടെ ഗോത്രജീവിതം ഇത്രയേറെ പകർത്തി വച്ച മറ്റൊരു എഴുത്തുകാരൻ ഇല്ല തന്നെ. അദ്ദേഹത്തിന്റെ നിര്യാണം മലയാളഭാഷയ്ക്കും കേരളസമൂഹത്തിനും ഉണ്ടാക്കുന്ന വിടവ് നികത്താൻ പുതിയ തലമുറയിൽ നിന്ന് ആ എഴുത്തുകാർ ഉണ്ടായി വരണം. “
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here