Mammootty: ‘നിങ്ങളൊരു യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ ആണ്’; ശ്രീലങ്കയില്‍ മമ്മൂട്ടിയെ സ്വീകരിച്ച് സനത് ജയസൂര്യ

ശ്രീലങ്കയില്‍(Srilanka) മമ്മൂട്ടിയെ(Mammootty) സ്വീകരിച്ച് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന്‍ സനത് ജയസൂര്യ(Sanath Jayasuriya). മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സനത് ജയസൂര്യ ട്വിറ്ററിലൂടെ സന്തോഷം അറിയിച്ചു.


‘മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍താരമാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു’, ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു.

എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്റെ സംവിധായകനായി നിലവില്‍ രഞ്ജിത്തിന്റെ പേരാണ് കേള്‍ക്കുന്നത്.

ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്.

എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here