ഇന്ന് ചിങ്ങം 1(chingam), മലയാളത്തിന്‍റെ പുതുവർഷ ദിനം. കള്ളകർക്കിടകം കടന്ന് വരുന്ന ചിങ്ങമാസത്തില്‍ കാര്‍ഷികോത്സവമായ ഓണ(onam)ത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമലയാളം.
കാര്‍ഷിക നിറവിന്‍റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളിലേക്കുള്ള മടക്കമാണ് ഓരോ മലയാളിക്കും പൊന്നിന്‍ ചിങ്ങം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. ചിങ്ങം പിറന്നാല്‍ മലയാളികളുടെ ആഘോഷ നാളുകള്‍ക്ക് തുടക്കമാകും.
ചിങ്ങമാസത്തിലെ അത്തം നാൾ മുതല്‍ പൂക്കളുടെ ഉത്സവമാണ്. തെച്ചിയും, മന്ദാരവും, പിച്ചകവും, മുക്കുറ്റിയും, തുമ്പയും തുടങ്ങി എണ്ണമറ്റ പൂക്കൾ ചുറ്റും പൂത്തുനിറയുന്ന കാലം. അത്തം കഴിഞ്ഞ് പത്താം നാള്‍ വിരുന്നെത്തുന്ന തിരുവോണം മലയാളികളുടെ ദേശീയോത്സവമാണ്. വര്‍ണ്ണങ്ങള്‍ നിറഞ്ഞു വിടര്‍ന്ന പൂക്കള്‍, മുറ്റത്ത് അത്തമായി നിറയുമ്പോള്‍ മലയാളിയുടെ മനസും നിറയും.
പാടത്ത് വിതച്ച വിത്തുകളുടെയെല്ലാം വിളവെടുപ്പ് കാലം കൂടിയാണ് പൊന്നിന്‍ ചിങ്ങം. കാര്‍ഷിക സമൃദ്ധിയുടെ കൂടി തുടക്കം. ഒപ്പം കര്‍ഷകരുടെ ദിനവും. വിളവെടുത്ത പാടത്തിന്‍റെ അതിരുകള്‍ ചുരുങ്ങിയ ഇടത്തുനിന്ന് കാര്‍ഷിക മുന്നേറ്റത്തിന്‍റെയും കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കുള്ള പിന്‍മടക്കത്തിന്‍റെയും പാതയിലാണ് ഇന്ന് നമ്മുടെ കേരളം.
മഹാമാരി തകര്‍ത്ത ലോകവും ജീവിതങ്ങളും അതിജീവനത്തിന്‍റെ, മടങ്ങിവരവിന്‍റെ പാതയിലാണ്. പ്രതിസന്ധികളെ അവസരങ്ങളാക്കിയും ദുരിതങ്ങളെ അതിജീവനത്തിന്‍റെ ഉപാധികളാക്കിയും ചിങ്ങ മാസത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ് നാം ഓരോരുത്തരും.
കടന്നുപോകുന്ന കാലത്തെ അതിജീവിച്ച് സന്തോഷങ്ങളെ തിരികെപ്പിടിക്കാനുള്ള അതിതീവ്രശ്രമം തുടരുകയാണ്. പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞ് സന്തോഷത്തിന്‍റെ പൊന്‍പുലരികള്‍ വിടരുന്ന പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here