ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ നടത്തിപ്പിന് താൽക്കാലിക ഭരണസമിതി രൂപീകരിച്ച് ദില്ലി ഹൈക്കോടതി. റിട്ടയേർഡ് ജഡ്ജി അനിൽ ആർ.ദേവയാണ് മൂന്നംഗ സമിതിയുടെ അധ്യക്ഷൻ. അഞ്ചു ബോബി ജോർജ്ജ്, അഭിനവ് ബിദ്ര, ബോംബെലെ ദേവി എന്നീ കായിക താരങ്ങൾ ഉൾപ്പെടെയാണ് റിട്ട ജഡ്ജി അനിൽ ആർ.ദവെ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.
ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വോട്ടിംഗ് അവകാശത്തോടൊപ്പം ഐഒഎയുടെ ജനറൽ ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും കളിക്കാർക്ക് കുറഞ്ഞത് 25 ശതമാനം പ്രാതിനിധ്യം ഉണ്ടായിരിക്കണം. പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവർക്ക് മാത്രമല്ല, എല്ലാ ഉദ്യോഗസ്ഥർക്കും പ്രായ പരിധി ബാധകമായിരിക്കും. IOA യുടെ ഇലക്ടറൽ കോളേജിൽ ഒളിമ്പിക് സ്പോർട്സ് നിയന്ത്രിക്കുന്ന ദേശീയകായിക ഫെഡറേഷനുകൾ മാത്രമേ ഉണ്ടാകൂ.
സംസ്ഥാന ഒളിമ്പിക് അസോസിയേഷനുകൾക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല. ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട വ്യക്തികൾക്ക് ഫെഡറേഷന്റെ ഭാഗമാകാൻ അർഹതയില്ല. എല്ലാ ഫെഡറേഷനുകളും സ്പോർട്സ് കോഡ് പാലിക്കണം, അത് പരാജയപ്പെട്ടാൽ അവർക്ക് സർക്കാരിൽനിന്ന് ധനസഹായം ലഭിക്കുകയോ ആനുകൂല്യങ്ങൾ ആസ്വദിക്കാനോ സാധിക്കില്ല. കായിക സംഘടനകളിൽ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നടക്കുകയാണെന്ന ആക്ഷേപം ഉയർന്നുവന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ദില്ലി ഹൈക്കോടതി നടപടിയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി അറിയേണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here