പാർട്ടിക്കാരുടെ നിറ സാന്നിധ്യത്തിൽ ഒ ഗോപിനാഥനെന്ന അടുപ്പമുള്ളവരുടെ ഗോപിച്ചേട്ടന്‍റെ നവതി ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സിപിഐഎമ്മിന്‍റെ കേരളത്തിലെ ആസ്ഥാന മന്ദിരമായ എ കെ ജി സെന്‍ററിൽ എത്തിയ ആർക്കും മറക്കാനാകില്ല ഗോപിച്ചേട്ടനെ.
മീശയും പിരിച്ചിരിക്കുന്ന വെളുത്തുമെലിഞ്ഞൊരു മനുഷ്യൻ. എ കെ ജി സെന്‍ററിന്‍റെ റിസപ്ഷൻ ടേബിളിനു പിന്നിലിരുന്ന ഒ ഗോപിനാഥനെന്ന പ്രിയപ്പെട്ടവരുടെ ഗോപിച്ചേട്ടൻ എല്ലാ പാർട്ടിക്കാരുടെയും പ്രിയ സഖാവാണ്. ഇന്ന് നവതിയുടെ നിറവിലാണ് ഗോപിച്ചേട്ടൻ. പാർട്ടിയിലെ തന്‍റെ പ്രിയപ്പെട്ടവർക്കൊപ്പമായിരുന്നു നവതി ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് എം.പി അധ്യക്ഷനായിരുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, പുത്തലത്ത് ദിനേശൻ, കടകംപള്ളി സുരേന്ദ്രൻ, സോമപ്രസാദ്, സജീവൻ തുടങ്ങി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ആശംസ നേർന്നു.
കേരളത്തിലെ അദ്ധ്യാപക സംഘടനാ പ്രസ്ഥാനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ ഗോപിനാഥൻ സമുന്നതരായ പാർട്ടി നേതാക്കളുമായി ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ്. എം എൻ ഗോവിന്ദൻ നായർ മുതൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ ആ സ്നേഹസൗഹൃദങ്ങളുടെ പട്ടികയിൽ ഉണ്ട്. മാവേലിക്കര സ്വദേശിയാണ്. ഉമ്മട്ടി വൈദ്യരുടെയും അമ്മക്കുഞ്ഞമ്മയുടെയും 9 മക്കളിൽ ഏഴാമൻ. പഠനകാലം മുതൽ എം എൻ കാട്ടിയ വഴികളിലൂടെയായിരുന്നു സഞ്ചാരം. ഡിഗ്രി കഴിഞ്ഞ് അധ്യാപകനായി നിയമിതനായി.
കമ്മ്യൂണിസം പഠിപ്പിക്കുന്നുവെന്ന് പറഞ്ഞ് സ്ഥലം മാറ്റി. സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ പ്രൊമോഷനുകളൊന്നും സ്വീകരിച്ചില്ല.1989 ൽ വിരമിച്ചു. 1990ൽ ചേർന്ന ഇ എം എസ് പങ്കെടുത്ത പൂർണ സെക്രട്ടേറിയറ്റ് യോഗമാണ് ഗോപിനാഥനെ എ കെ ജി സെൻന്‍ററിലെത്തിച്ചത്. അന്നത്തെ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പിണറായി വിജയൻ മാത്രമെ ഇന്നുള്ളൂ.തിരുവനന്തപുരത്ത് ഹൗസിംഗ് ബോർഡ് ക്വാർട്ടേഴ്സിൽ വിമൻസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഭാര്യ കോമളകുമാരിക്കും ഇളയ മകനുമൊപ്പമാണ് താമസം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here