Court; എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സാ സൗകര്യങ്ങള്‍: റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

കാസർഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 38 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ജില്ലാ ആശുപ്രത്രിയിലും, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ടാറ്റ കോവിഡ് ആശുപത്രി ഉടന്‍ എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആക്കി മാറ്റാനാകില്ല. എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ ഭാവിയില്‍ ടാറ്റ ആശുപത്രി പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറിക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു.

അതേസമയം, ജില്ലയിലുള്ള ചികത്സാ സൗകര്യങ്ങള്‍ പലതും അപര്യാപതമാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ് സുധീറും കോടതിയെ അറിയിച്ചു. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസർഗോഡ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‌ദേശിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. എല്ലാ ചികത്സാ കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തുന്ന പഠനത്തിന് എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here