നടക്കുന്നത് രാഷ്ട്രീയ നാടകം;വ്യക്തി എന്ന നിലയില്‍ നീതി നിഷേധം അനുഭവിക്കേണ്ടി വന്നു:പ്രിയ വര്‍ഗീസ്|Priya Varghese

നിയമന ഉത്തരവ് മരവിപ്പിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്(Priya Varghese). ഇന്നലെയുണ്ടായത് രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തിയാണെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വ്യക്തി എന്ന നിലയില്‍ തനിക്ക് നീതി നിഷേധിക്കപ്പെട്ടു. നടന്നത് രാഷ്ട്രീയ നാടകമാണെന്നും ചുരുക്കപ്പട്ടികയില്‍ പേരുണ്ടായത് മുതല്‍ തുടങ്ങിയ നാടകമാണിതെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കെ കെ രാഗേഷിന്റെ ഭാര്യയായതുകൊണ്ടാണ് ഈ വേട്ടയാടലെന്നും പ്രിയ വര്‍ഗീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-

ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത്. എന്റെ പേര് സര്‍വ്വകലാശാലയുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചതു മുതല്‍ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോണ്‍ഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക് പരാതി കൊടുക്കുന്നു. കോണ്‍ഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റര്‍വ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാന്‍ അഭിമുഖ പരീക്ഷക്ക് ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങള്‍. അന്നത്തെ സമരത്തിലും മാധ്യമ ചര്‍ച്ചകളിലും എല്ലാം പ്രധാന പ്രശ്‌നമായി ഉയര്‍ത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു.

2018 ലെ യുജിസി നോട്ടിഫിക്കേഷനില്‍ ഇതിനെപറ്റി പരാമര്‍ശിച്ചിരിക്കുന്നത് ഇങ്ങിനെ ആണ് :(പേജ് നമ്പര്‍ 5, സെക്ഷന്‍ 3.9)

‘The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion.’

ഈ പരാമര്‍ശത്തിലെ ആദ്യഭാഗം മാത്രം ചാനലില്‍ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂര്‍വം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്.രണ്ടാം വാചകത്തില്‍ പരാമര്‍ശിക്കുന്നതു പോലെ സജീവ സേവനത്തില്‍ ഇരുന്നുകൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി. എച്. ഡി ഗവേഷണം എഫ്. ഡി. പി മാത്രമാണ്. റെഗുലേഷനില്‍ തുടര്‍ന്ന് പരാമര്‍ശിക്കുന്ന, ഒരു സമയം,സ്ഥാപനത്തിലെ 20%അധ്യാപക ജീവനക്കാര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്. ഡി. പി. തന്നെ. ഈ കാര്യങ്ങള്‍ ഭാഷാ പരിജ്ഞാനമുള്ള ആര്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയില്‍ സര്‍വ്വകലാശാലയില്‍ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോള്‍ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു.
ഇതോടൊപ്പമുള്ളത് കണ്ണൂര്‍ സര്‍വ്വകാലാശാല ഇന്റര്‍വ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ് കൊടുത്ത വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട്.തലക്കെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനം! തുടര്‍ന്നുള്ള ദിവസങ്ങളില്‍ 27വര്‍ഷം അധ്യാപന പരിചയമുള്ള അധ്യാപകന്‍ തഴയപ്പെട്ടു എന്ന വാര്‍ത്തയും വന്നു.27വര്‍ഷം സര്‍വീസ് ഉള്ള അധ്യാപകന്‍ എന്ത് കൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസര്‍ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സര്‍വീസ് 11/13ഒക്കെയായി ചുരുങ്ങി. അപ്പോഴും ‘ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലില്‍ ഇരുന്നു പറഞ്ഞ അധ്യാപകനോട് ഏത് വര്‍ഷം മുതല്‍ക്കാണ് യു. ജി. സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാന്‍ 2002ല്‍ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ. ചോദിച്ചിട്ട് വിശേഷിച്ചു കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങള്‍ അവസാനിച്ചുപോകരുതല്ലോ.
ചിലരൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുമ്പോള്‍ കമെന്റ് ബോക്‌സ് ബ്ലോക്ക് ചെയ്തിട്ട് ഇടണം എന്ന്. സുഹൃത്തുക്കളെ എനിക്ക് ഇതൊരു മാധ്യമ പഠനമാണ് മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്‌സ്.

നാളെ :- അധ്യാപന പരിചയത്തില്‍ എഫ്. ഡി. പി ഗവേഷണവും ഉള്‍പ്പെടുത്തിയതിന്റെ നാള്‍വഴികള്‍,2010യു. ജി. സി. റെഗുലേഷന്‍ മുതല്‍ക്കുള്ള ചില വസ്തുതകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News